വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ അംബാസിഡറെ പുറത്താക്കി പാകിസ്താൻ

തീവ്രവാദ സംഘടനയായ ജയ്ഷ് അല്‍ അദ്‌ലിനെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇറാന്റെ വിശദീകരണം
വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ അംബാസിഡറെ പുറത്താക്കി പാകിസ്താൻ

ലാഹോർ: വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ അംബാസിഡറെ പുറത്താക്കി പാകിസ്താൻ. ടെഹ്റാനിൽ നിന്ന് നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കുകയും ചെയ്തു. നടക്കാനിരിക്കുന്നതും ഇപ്പോൾ നട‌ന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ ഉന്നതതല ഇറാൻ സന്ദർശനവും പാകിസ്താൻ റദ്ദാക്കി. ചൊവ്വാഴ്ച ബലൂചിസ്ഥാനിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് പാക് സർക്കാരിന്റെ ഈ നടപടി.

ഇറാനിലെ പാക് അംബാസിഡറെ തിരിച്ചുവിളിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഇറാൻ സന്ദർശിക്കുന്ന പാക്കിസ്താനിലെ ഇറാൻ അംബാസഡർ തൽക്കാലം മടങ്ങിയെത്തില്ലെന്നും പാകിസ്താൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പറഞ്ഞു.

ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ഇറാന്‍ ചൊവ്വാഴ്ച ആക്രമണം നടത്തിയത്. വ്യോമാക്രണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേ‍ർക്ക് പരിക്കേൽക്കുകയും ചെയ്തു.

തീവ്രവാദ സംഘടനയായ ജയ്ഷ് അല്‍ അദ്‌ലിനെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇറാന്റെ വിശദീകരണം. എന്നാൽ ​ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുന്ന കാര്യമാണ് ഇറാന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് പാകിസ്താൻ പറഞ്ഞു. രണ്ട് നിരപരാധികളായ കുട്ടികളുടെ മരണത്തിനും മൂന്ന് പെൺകുട്ടികൾക്ക് പരിക്കേൽക്കുന്നതിനും ആക്രമണം കാരണമായി. പ്രകോപനമില്ലാതെ വ്യോമാതിർത്തി ലംഘിച്ച് ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും പാകിസ്താൻ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ അംബാസിഡറെ പുറത്താക്കി പാകിസ്താൻ
ആക്രമണത്തിന് ശമനമില്ലാതെ ഗാസ; 100 ദിവസം പിന്നിട്ട് യുദ്ധം, കൊല്ലപ്പെട്ടത് 23,968 പേർ

പാകിസ്താന്റെ പരാമധികാരത്തിന്മേലുളള ഈ കടന്നുകയറ്റം അം​ഗീകരിക്കാനാവില്ല. ഇത് ​ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഇരുരാജ്യങ്ങളും തമ്മില്‍ ആശയവിനിമയ മാര്‍ഗങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ ഈ നിയമലംഘനം അംഗീകരിക്കാനാകില്ല. ഇക്കാര്യത്തിൽ പാകിസ്താന്റെ ശക്തമായ പ്രതിഷേധം ഇറാൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതായും പാക് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com