വിമാനപകടത്തിൽ കൊല്ലപ്പെട്ടത് പ്രിഗോഷിൻ തന്നെ; സ്ഥിരീകരിച്ച് റഷ്യൻ അന്വേഷണസംഘം

പ്രിഗോഷിന്റെ മരണത്തിൽ പങ്കില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു
വിമാനപകടത്തിൽ കൊല്ലപ്പെട്ടത് പ്രിഗോഷിൻ തന്നെ; സ്ഥിരീകരിച്ച് റഷ്യൻ അന്വേഷണസംഘം

മോസ്കോ: വിമാനപകടത്തിൽ കൊല്ലപ്പെട്ടത് വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ജനി പ്രിഗോഷിൻ തന്നെയാണെന്ന് സ്ഥിരീകരിച്ച് റഷ്യൻ അന്വേഷണസംഘം. മരിച്ച പത്ത് പേരേയും തിരിച്ചറിഞ്ഞു. ജനിതക പരിശോധനയിലൂടെയാണ് മരിച്ചത് പ്രിഗോഷിനും സംഘവുമാണെന്ന് തിരിച്ചറിഞ്ഞതെന്നും അന്വേഷണസംഘം അറിയിച്ചു.

വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മോളിക്യുലാർ-ജനറ്റിക് പരിശോധനകൾ പൂർത്തിയായതായി അന്വേഷണ സമിതി വക്താവ് സ്വെറ്റ്‌ലാന പെട്രെങ്കോ പറഞ്ഞു. വിമാനാപകടത്തെതുടർന്ന് റഷ്യൻ ഉദ്യോഗസ്ഥർ എയർ ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

അതേസമയം പ്രിഗോഷിന്റെ മരണത്തിന് പിന്നിൽ റഷ്യൻ സർക്കാരാണെന്ന ആരോപണത്തെ റഷ്യ തളളിക്കളഞ്ഞു. പ്രിഗോഷിന്റെ മരണത്തിൽ പങ്കില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. പ്രചരിക്കുന്നത് പച്ച നുണയാണ്. പ്രിഗോഷിൻ നടത്തിയ സൈനിക അട്ടിമറി നീക്കങ്ങൾ വ്ളാദിമർ പുടിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. 23 വർഷത്തെ ഭരണത്തിനിടെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിക്ക് പുടിൻ പ്രതികാരം ചെയ്തതാണെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ഇതാണ് റഷ്യൻ വക്താവ് നിഷേധിച്ചത്.

'വിമാന അപകടത്തെ കുറിച്ചും പ്രിഗോഷിൻ ഉൾപെടെയുളള യാത്രക്കാരുടെ മരണത്തെക്കുറിച്ചും നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. റഷ്യയെ പ്രതിക്കൂട്ടിലാക്കുന്ന അത്തരം വാർത്തകൾ തികച്ചും അസത്യമാണ്. പരിശോധന ഫലങ്ങൾ ലഭിച്ച ശേഷം മരണകാരണം വിശദീകരിക്കും'. ക്രെംലിൻ വക്താവ് പറഞ്ഞിരുന്നു.

പ്രിഗോഷിന്‍ സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം റഷ്യന്‍ വ്യോമപ്രതിരോധ സേന വെടിവെച്ചിടുകയായിരുന്നുവെന്ന ആരോപണവുമായി വാഗ്നര്‍ ഗ്രൂപ്പ് രംഗത്തുവന്നിരുന്നു. മോസ്‌കോയുടെ വടക്കുഭാഗത്തുള്ള ട്വര്‍ പ്രദേശത്ത് വെച്ച് പ്രിഗോഷിന്‍ സഞ്ചരിക്കുകയായിരുന്ന വിമാനത്തിന് നേരെ വ്യോമപ്രതിരോധ സേന വെടിവെക്കുകയായിരുന്നുവെന്ന് വാഗ്‌നര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനല്‍ ഗ്രെ സോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com