
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജി എല്ലാവരെയും ഞെട്ടിച്ച തീരുമാനമായിരുന്നു. തിങ്കളാഴച്ച (21-07-2025) രാത്രി വൈകിയായിരുന്നു ധൻകറിന്റെ രാജി പ്രഖ്യാപനം. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ കാലാവധി പൂർത്തിയാക്കും മുൻപ് രാജിവയ്ക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് ജഗ്ദീപ് ധൻകർ. ധൻഖറിന് മുൻപ് വി വി ഗിരി, ആർ വെങ്കിട്ടരാമൻ എന്നിവരായിരുന്നു കാലാവധി പൂർത്തിയാകും മുൻപ് രാജിവച്ച മറ്റ ഉപരാഷ്ട്രപതിമാർ. ഇരുവരും തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു ഉപരാഷ്ട്രപതി പദവി ഉപേക്ഷിച്ചത്. ഇവർക്ക് ശേഷം ഗോപാൽ സ്വരൂപ് പഥ, ശങ്കർ ദയാൽ ശർമ്മ എന്നിവർ ആ സ്ഥാനത്തേക്കെത്തി.
ഭരണഘടനയുടെ 68(2) അനുച്ഛേദ പ്രകാരം ഉപരാഷ്ട്രപതി രാജിവച്ചാൽ എത്രയും പെട്ടെന്ന് അടുത്ത തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് അനുശാസിക്കുന്നത്. അഞ്ച് വർഷമായിരിക്കും പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ഉപരാഷ്ട്രപതിയുടെ കാലാവധി. പദവിയിൽ ഒഴിവ് വന്നാൽ ചുമതലകൾ ആര് നിർവ്വഹിക്കണം എന്ന കാര്യത്തെ പറ്റി ഭരണഘടനയിൽ വ്യക്തമാക്കുന്നില്ല. രാജ്യസഭയിലെ ഉപരാഷ്ട്രപതിയുടെ വിടവ് നികത്തുക ഉപാധ്യക്ഷനായിരിക്കും. 35 വയസ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനാവും. 2022 ഓഗസ്റ്റിലായിരുന്നു ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്നത്, 2027 വരെ കാലാവധിയുണ്ടായിരുന്നു.
രാഷ്ട്രപതി രാജിവച്ചാൽ ആറ് മാസത്തിനകം ഒഴിവ് നികത്തണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ രാഷ്ട്രപതിയുടെ ഒഴിവിന് ഒരു പ്രത്യേക സമയത്തെക്കുറിച്ച് വ്യക്തമാക്കുന്നില്ല, എന്നാൽ എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിബന്ധന. തിരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും ഷെഡ്യൂളുകൾ പ്രഖ്യാപിക്കുക. 1952ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി നിയമപ്രകാരമാണ് വോട്ടെടുപ്പ് നടത്തുക. കീഴ്‌വഴക്കമനുസരിച്ച്, പാർലമെന്റിൽ ഏതെങ്കിലും സഭയിലെ സെക്രട്ടറി ജനറലിനെ മാറി മാറി റിട്ടേണിങ് ഓഫീസറായി നിയമിക്കും.
പാർലമെന്റിൽ ഇരു സഭകളിലെയും അതായത് ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിയമസഭാംഗങ്ങൾ പങ്കെടുക്കില്ല. ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഓരോ എംപിയും സ്ഥാനാർത്ഥികളെ മുൻഗണന ക്രമത്തിൽ റാങ്ക് ചെയ്താണ് വോട്ട് രേഖപ്പെടുത്തുന്നത്. എല്ലാ വോട്ടുകൾക്കും തുല്യ മൂല്യമാണുള്ളത്.
തിരഞ്ഞെടുപ്പ് വിജയിക്കാൻ ഓരോ സ്ഥാനാർത്ഥിക്കും ഏറ്റവും കുറഞ്ഞ വോട്ടുകളെങ്കിലും ലഭിക്കണം. ഈ വോട്ടുകളെ ക്വാട്ട എന്നാണ് വിളിക്കുന്നത്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാൾ ഇന്ത്യൻ പൗരനായിരിക്കണം, കുറഞ്ഞത് 35 വയസ്സ് പ്രായമുണ്ടായിരിക്കണം, രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുള്ള ആളായിരിക്കണം, ഏതെങ്കിലും പാർലമെന്ററി മണ്ഡലത്തിൽ ഇലക്ടറായി രജിസ്റ്റർ ചെയ്തിരിക്കണം. പ്രസിഡന്റ്, ഗവർണർ, മന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ ഒഴികെ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള ഒരു പദവിയും അവർ വഹിക്കരുത്.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചു കഴിഞ്ഞു. ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി എൻഡിഎ ചർച്ച ആരംഭിച്ചതായാണ് വിവരം. വർഷകാല സമ്മേളനത്തിൽ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കം. ശശി തരൂർ എംപി, മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. നിലവിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുൻതൂക്കമുണ്ടെന്നാണ് സൂചന.
Content Highlight; What Happens If the Vice President Resigns Mid-Term?