
2016ല്‍ അഹമ്മദാബാദിലെ റോഡുകള്‍ വിജയ് രൂപാണി എന്ന ഗുജറാത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയ്ക്ക് സമ്മാനിച്ചത് തീരാനോവായിരുന്നു. മകന്‍ പൂജിത് രൂപാണിയെ അഹമ്മദാബാദില്‍ വെച്ച് നടന്ന ഒരു വാഹനാപകടത്തിലായിരുന്നു അദ്ദേഹത്തിന് നഷ്ടപ്പെട്ടത്. പിന്നീട് പൂജിത് രൂപാണി മെമ്മോറിയല്‍ ട്രസ്റ്റ് ആരംഭിച്ച് മകന്‍റെ ഓര്‍മയ്ക്കായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നു വിജയ് രൂപാണിയുടെ കുടുംബം. എന്നാലിപ്പോള്‍ രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ അദ്ദേഹത്തിന് സ്വന്തം ജീവനും നഷ്ടപ്പെട്ടിരിക്കുകയാണ്. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം 230 യാത്രക്കാരും 12 ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ബിജെപി നേതാവും മുൻ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന വിജയ് രൂപാണി ആനന്ദിബെൻ പട്ടേലിന്റെ പിൻഗാമിയായി 2016 മുതൽ 2021 വരെയാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ചത്. 2002ൽ രൂപാണിയുടെ നാടായ രാജ്‌കോട്ട് വെസ്റ്റിൽ നിന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഘനശ്യാം ഓസയ്ക്കും കേശുഭായ് പട്ടേലിനും നരേന്ദ്ര മോദിയ്ക്കും ശേഷം രാജ്‌കോട്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി.
1987ലെ രാജ്‌കോട്ട് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലൂടെയായിരുന്നു വിജയ് രൂപാണി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. 1996ൽ രാജ്‌കോട്ട് മേയർ ആകുന്നതിന് മുൻപ് അദ്ദേഹം ആർഎംസി (രാജ്‌കോട്ട് മുൻസിപ്പൽ കോർപ്പറേഷൻ) സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. പിന്നീട്, രൂപാണി ഗുജറാത്ത് ബിജെപി സംസ്ഥാന യൂണിറ്റിന്റെ ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെടുകയും, 2006ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
2005ൽ കോൺഗ്രസ് ഭരണത്തിന് കീഴിലായിരുന്ന ആർഎംസിയെ പിടിച്ചെടുക്കുന്നതിനും, 2010 വരെ ഭരണം നിലനിർത്തുന്നതിനും രൂപാണി വഹിച്ച പങ്ക് ചെറുതായിരുന്നില്ല. 2013ൽ തന്റെ രാജ്യസഭാ കാലാവധി അവസാനിച്ചതോടെ രൂപാണി ഗുജറാത്ത് മുൻസിപ്പൽ ഫിനാൻസ് ബോർഡിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു. 2014ൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ സൗരാഷ്ട്രയിലെ എല്ലാ സീറ്റുകളും തൂത്തുവാരിക്കൊണ്ട് രൂപാണി പാർട്ടിയിലെ സ്ഥാനം ഊട്ടിയുറപ്പിച്ചു.
പിന്നീട്, രണ്ട് പതിറ്റാണ്ടോളം രാജ്‌കോട്ട് വെസ്റ്റ് അടക്കിവാണിരുന്ന വാജുഭായി വാല കർണാടക ഗവർണറായി നിയമിതനായതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജി വെച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍
2014 ഒക്ടോബറിൽ വിജയ് രൂപാണി അധികാരത്തിലെത്തി. തിരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്‍ക്ക്
ശേഷം ആനന്ദിബെൻ പട്ടേലിന്റെ കാബിനറ്റിൽ ജലം, ഗതാഗതം, തൊഴിൽ എന്നീ വകുപ്പുകളുടെ മന്ത്രി സ്ഥാനവും രൂപാണിയെ തേടിയെത്തി.
അങ്ങനെ ഇരിക്കെയാണ് 2015ൽ സർക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പട്ടേൽ വിഭാഗക്കാർ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. പട്ടേൽ വിഭാഗക്കാർക്ക് സംവരണം ആവശ്യപ്പെട്ടുകൊണ്ട് പട്ടിദാർ അനാമത് ആന്ദോളൻ എന്ന സംഘടനയായിരുന്നു പ്രക്ഷോഭം സംഘടിപ്പിച്ചത്. ഈ സമയത്താണ്, പട്ടിദാർ സമുദായത്തിൽപ്പെട്ട റാഞ്ചോഡ് ഫാൽദു രണ്ടാം തവണയും ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേൽക്കുന്നത്. ഇത് സമുദായത്തെ കൂടുതൽ ചൊടിപ്പിച്ചു. പട്ടിദാർ സമുദായത്തിൽ നിന്നുള്ള ഒരാൾ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായിട്ടും അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല എന്ന പട്ടേൽ വിഭാഗക്കാർ ആരോപിച്ചു. ഇത് ഗുജറാത്തിലെ ബിജെപിയുടെ, സംസ്ഥാന, പ്രാദേശിക ഗ്രൂപ്പുകളിൽ അസ്വസ്ഥതയുണ്ടാക്കി. സംഭവം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ ആനന്ദി ബെൻ സർക്കാറിന് സാഹചര്യങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. സമ്മർദത്തെ തുടർന്ന് പട്ടിദാർ സമുദായത്തിൽപ്പെട്ട ഫാൽദുവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുകയും, പകരം ജെയിൻ ബനിയ വിഭാഗക്കാരനായ വിജയ് രൂപാണിയെ സ്ഥാനം ഏൽപ്പിക്കുകയും ചെയ്തു.
ഇതിന് ശേഷം രൂപാണി പാർട്ടി സംസ്ഥാന അധ്യക്ഷനായും, മന്ത്രിയായും തന്റെ രാഷ്ട്രീയ ജീവിതം മുന്നോട്ട് കൊണ്ടുപോയി. രൂപാണിയുടെ ഇടപെടലുകൾ കാരണം പട്ടിദാർ വിഭാഗക്കാർ ഒരുവിധം സമാധാനപ്പെട്ടിരുന്നു. ഇതോടെ തലാല അസംബ്ലി ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയും ഗാന്ധി നഗർ മുൻസിപ്പൽ കോർപ്പറേഷന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
2016ൽ ആനന്ദിബെൻ പട്ടേലിന്റെ രാജിയെ തുടർന്ന് ഗുജറാത്തിന്റെ 16-ാമത് മുഖ്യമന്ത്രിയായി വിജയ് രൂപാണി തിരഞ്ഞെടുക്കപ്പെട്ടു. നരേന്ദ്ര മോദിയുടെ ഭരണത്തിന് ശേഷം ഉൾപ്പാർട്ടി തർക്കങ്ങളെയും, മറ്റ് ആഭ്യന്തര പ്രശ്‌നങ്ങളെയും ഏറ്റവും വൃത്തിയായി പരിഹരിച്ച് മുന്നോട്ട് പോയ മുഖ്യമന്ത്രിയായാണ് ബിജെപി രൂപാണിയുടെ ഭരണകാലത്തെ അടയാളപ്പെടുത്തുന്നത്. പട്ടിദാർ പ്രക്ഷോഭം, കർഷകരുടെ വർധിച്ചുവരുന്ന അസംതൃപ്തി തുടങ്ങിയ പ്രശ്‌നങ്ങൾക്കിടയിലും 2017ൽ നടന്ന തിരഞ്ഞെടുപ്പും ബിജെപിക്ക് അനുകൂലമാക്കാൻ രൂപാണിക്ക് കഴിഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതേ വിജയം നിലനിർത്താൻ രൂപാണിക്ക് കഴിഞ്ഞു.
ശാന്തനായ അച്ചടക്കവുമുള്ള വ്യക്തി എന്ന നിലയിൽ പ്രശസ്തനായിരുന്ന രൂപാണി. ബഹുജന നേതാവ് എന്നതിലുപരി വിശ്വസ്തനായ സംഘടനാ നേതാവായാണ് അറിയപ്പെട്ടത്. ബിജെപിയുടെ ഹൈക്കമാൻഡുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന രൂപാണി, ആഭ്യന്ത്ര മന്ത്രി അമിത് ഷായോടും വ്യക്തിബന്ധം സൂക്ഷിച്ചിരുന്നു. അതേസമയം, വിജയ് രൂപാണിയും വിമർശനങ്ങൾക്ക് അതീതനായിരുന്നില്ല. പട്ടിദാർ സമുദായത്തിനകത്തും, മറ്റ് ജാതീയമായ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിൽ വിജയിച്ചില്ല എന്ന ആരോപണം എപ്പോഴും രൂപാണിയെ പിന്തുടർന്നു. 2022ൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ, 2021 സെപ്തംബർ 11ന് അപ്രതീക്ഷിതമായി വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു. രൂപാണി രാജിവെക്കാൻ ഇടയാക്കിയ സാഹചര്യം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
1956-ൽ റങ്കൂണി(ഇപ്പോഴത്തെ യാങ്കോൺ)ലായിരുന്നു വിജയ് രൂപാണിയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവ് റാസിക്‌ലാൽ റങ്കൂണിൽ തന്നെ ധാന്യ വ്യാപാരിയായിരുന്നു. രൂപാണി ജനിച്ച് മാസങ്ങൾക്ക് ശേഷം ചില പ്രശ്‌നങ്ങൾ കാരണം ഈ കുടുംബം രാജ്‌കോട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. വിദ്യാർത്ഥിയായിരിക്കെ തന്നെ കുടുംബത്തിലെ ഏറ്റവും ഇളയ പുത്രനായ രൂപാണി ആർഎസ്എസ് സ്വയം സേവക സംഘത്തിൽ അംഗമായിരുന്നു. ധർമേന്ദ്രസിങ്ജി ആർട്‌സ് കോളേജിലെ ബിരുദ പഠനകാലത്ത് വിദ്യാർത്ഥി രാഷട്രീയത്തിൽ രൂപാണി സജീവമായി. പിന്നീട് തന്റെ പ്രവർത്തനങ്ങളുടെ ഫലമായി അടിയന്തരാവസ്ഥ കാലത്ത് രൂപാണി ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തിരുന്നു.
ബിജെപി വനിത വിഭാഗത്തിൽ അംഗമായ അഞ്ജലിയാണ് വിജയ് രൂപാണിയുടെ ഭാര്യ. അന്തരിച്ച പൂജിത് അടക്കം മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്.
Content Highlight: Who is Vijay Rupani, Died In Ahmedabad Plane Crash