
2006 ജൂൺ മാസത്തിലെ ഒരു തണുത്ത പ്രഭാതം..മൂന്നാറിന്റെ തണുപ്പിൽ മധുവിധുവിന്റെ എല്ലാ സന്തോഷങ്ങളും അനന്തരാമന്റെ മുഖത്തുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ അവസാന ദിവസമായിരിക്കും അതെന്ന് അയാൾ ഊഹിച്ചിരുന്നതുപോലുമില്ല. വിവാഹം കഴിഞ്ഞ് വെറും അഞ്ചുദിവസം മാത്രം പിന്നിട്ട നവവരൻ മധുവിധുദിനങ്ങളെ കുറിച്ചല്ലാതെ മറ്റെന്തോർക്കാൻ. പക്ഷെ മൂന്നാറിന്റെ അതേ സുഖമുള്ള തണുപ്പിൽ അയാളുടെ പ്രിയതമ, ഭർത്താവിന്റെ ജീവനെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. മേഘാലയയിൽ നടന്ന ഹണിമൂൺ കൊലപാതകം രാജ്യത്തെ ഒന്നാകെ ഞെട്ടിക്കുമ്പോൾ, രണ്ട് പതിറ്റാണ്ട് മുൻപ് സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ട അനന്തരാമനെ ഓർക്കുകയാണ് കേരളം.
വിവാഹം കഴിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷമായിരുന്നു മേഘാലയയിലെ ഹണിമൂൺ കൊലപാതകം. എന്നാൽ വെറും അഞ്ചുദിവസങ്ങൾക്ക് ശേഷമായിരുന്നു മൂന്നാറിലെ ഹണിമൂൺ കൊലപാതകം. ചെന്നൈ സ്വദേശികളായിരുന്നു അനന്തരാമനും ഭാര്യ വിദ്യാലക്ഷ്മിയും. ഹണിമൂൺ ആഘോഷിക്കാൻ ഇരുവരും തിരഞ്ഞെടുത്തത് മൂന്നാറാണ്. സന്തോഷത്തോടെ ജീവിതം ആരംഭിക്കുന്നത് സ്വപ്നം കണ്ടായിരുന്നു അനന്തരാമൻ മൂന്നാറിലേക്ക് വണ്ടി കയറിയത്. എന്നാൽ വിദ്യാലക്ഷ്മിയുടെ മനസ്സിൽ ഭർത്താവിന്റെ കൊലപാതകം എങ്ങനെ പിഴവുകളില്ലാതെ നടപ്പാക്കാം എന്ന ചിന്തയായിരുന്നു.
വിവാഹത്തിന് മുൻപ് വിദ്യാലക്ഷ്മി ആനന്ദ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ആരംഭിച്ച പ്രണയം 24-ാം വയസ്സുവരെയും അവർ ഉള്ളിൽകൊണ്ടുനടന്നു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമായിരുന്നു വിദ്യാലക്ഷ്മിയുടേത്. ആനന്ദിന് അവരുടെ അത്ര സാമ്പത്തിക അടിത്തറ ഉണ്ടായിരുന്നുമില്ല. സ്വാഭാവികമായും വീട്ടുകാർ ആ പ്രണയ ബന്ധത്തെ നഖശിഖാന്തം എതിർത്തു, തുടർന്നായിരുന്നു അനന്തരാമനുമായുള്ള കല്യാണം. വീട്ടുകാരുടെ ഭീഷണിയും നിർബന്ധവും സഹിക്കവയ്യാതെയാണ് വിദ്യാലക്ഷ്മി അനന്തരാമനുമായുള്ള വിവാഹത്തിന് സമ്മതം മൂളുന്നത്. പക്ഷെ വിവാഹശേഷം ഒരുമിച്ചൊരു ജീവിതമുണ്ടാകില്ലെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.പ്രണയനഷ്ടമുണ്ടാക്കിയ നിരാശ ആ യുവതിയുടെ മനസ്സിൽ പകയുടെയും വെറുപ്പിന്റെയും വിത്തുകൾ പാകി.
അവൾ കാമുകനുമായി ചേർന്ന് ഭർത്താവിനെ വകവരുത്താൻ തീരുമാനിച്ചു. ഹണിമൂണിന് വിദ്യാലക്ഷ്മിയും അനന്തരാമനും മൂന്നാറിലേക്ക് തിരിച്ചപ്പോൾ അനന്തരാമനറിയാതെ ആനന്ദും സുഹൃത്ത് അൻപുരാജും അവർക്ക് പിന്നാലെ മൂന്നാറിലെത്തി. വിദ്യാലക്ഷ്മിയുമായി ചേർന്ന് അനന്തരാമനെ വകവരുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. ഇക്കാര്യങ്ങളൊന്നുമറിയാതെ നിരപരാധിയായ അനന്തരാമൻ വിദ്യാലക്ഷ്മിയോടൊത്ത് മൂന്നാർ കാഴ്ച്ചകൾ കാണാനിറങ്ങി. വിദ്യാലക്ഷ്മിയുടെ നിർദേശപ്രകാരം കാത്തുനിന്നിരുന്ന ആനന്ദും അൻപുരാജും ചേർന്ന് കുണ്ടളയിലെ വിജനമായ പ്രദേശത്ത് വച്ച് ക്യാമറയുടെ നൈലോൺ വള്ളി കഴുത്തിൽ കുരുക്കി അനന്തരാമനെ കൊലപ്പെടുത്തി. അനന്തരാമൻ ഇല്ലാതായാൽ ആനന്ദിനും, വിദ്യാലക്ഷമിക്കും ഒരുമിച്ച് ജീവിക്കാമെന്നായിരുന്നു ഇരുവരുടെയും കണക്കുകൂട്ടൽ.
മധുവിധുവിനെത്തിയ നവവരന്റെ മരണവാർത്ത നാടറിഞ്ഞു,പൊലീസെത്തി. രണ്ട് മലയാളി യുവാക്കൾ തങ്ങളെ ആക്രമിച്ചുവെന്നും തന്റെ മുന്നിൽ വച്ച് അനന്തരാമനെ കൊലപ്പെടുത്തിയെന്നുമാണ് വിദ്യാലക്ഷ്മി പൊലീസിന് നൽകിയ മൊഴി. തുടക്കത്തിൽ പൊലീസ് അത് വിശ്വസിക്കുകയും ചെയ്തു. പക്ഷെ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് പോലെ ദൈവം അവശേഷിപ്പിച്ച തെളിവ് ഉദ്യോഗസ്ഥരെ സത്യത്തിലേക്ക് നയിച്ചു. മൊബൈലിന് റേഞ്ച് ലഭിക്കാത്തതിനെ തുടർന്ന് ആനന്ദ് മൂന്നാറിലെ ഓട്ടോ ഡ്രൈവറായ അൻപഴകന്റെ ഫോൺ കടം വാങ്ങിയിരുന്നു. വിദ്യാലക്ഷ്മി ഈ ഫോണിലേക്ക് അയച്ച 'ഇൻ കുണ്ടള ലേക്' എന്ന സന്ദേശം പൊലീസിൽ സംശയം ജനിപ്പിച്ചു. കൊലപാതകത്തിന് പിന്നിൽ വിദ്യാലക്ഷ്മിക്ക് പങ്കുണ്ടോയെന്ന സംശയത്തിൽ തുടങ്ങിയ അന്വേഷണത്തിൽ അവർക്കെതിരെ തിരിയുന്ന തെളിവുകൾ പിന്നെയും പൊലീസ് കണ്ടെത്തി.
തൊടുപുഴ കോടതിയിലെത്തിയ അനന്തരാമൻ കൊലക്കേസിൽ പ്രതികളായ വിദ്യാലക്ഷ്മിക്കും ആനന്ദിനും ഇരട്ട ജീവപര്യന്തവും സുഹൃത്ത് അൻപുരാജിന് ജീവപര്യന്തം ശിക്ഷയുമായിരുന്നു കോടതി വിധിച്ചത്. 2006ൽ പത്ര തലക്കെട്ടുകളിൽ നിറഞ്ഞുനിന്ന മൂന്നാർ കൊലപാതകം മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിന് പിന്നാലെ വീണ്ടും ചർച്ചയാവുകയാണ്.
Content Highlights: Honeymoon murder in Munnar, Kerala, similar to Meghalaya honeymoon murder