മലിനജലത്തിലൂടെ ന്യൂമോണിയ, ബ്ലാക്ക് ഫംഗസായി; തലയോടിന്റെ 75%വും കേടുപറ്റിയ 30കാരന് 3ഡി റീകണ്സ്ട്രക്റ്റീവിലൂടെ പുതുജീവന്‍
ശ്വാസകോശത്തില്‍ മലിനജലം എത്തിയതുമൂലമുണ്ടായ അണുബാധ ന്യൂമോണിയ ആകുകയും പിന്നീട് തലയോട്ടിയില്‍ ഗുരുതരമായ ബ്ലാക്ക് ഫംഗസ് ബാധിക്കുകയുമായിരുന്നു
26 Feb 2022 11:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രാജ്യത്തെ ഏറ്റവും വലിയ തലയോട്ടി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയം. കൊച്ചി വിപിഎസ് ലേക്ഷോര് ഹോസ്പിറ്റലിലെ ന്യൂറോസര്‍ജിക്കല്‍ ടീമാണ് 3ഡി റീകണ്‍സ്ട്രക്റ്റീവ് സര്‍ജറിയിലൂടെ മുപ്പതുകാരനെ പുതുജീവിന്‍ നല്‍കിയത്. ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂകോര്‍മൈകോസിസ് ബാധ മൂലം തലയോട്ടിയുടെ 75 ശതമാനവും കേടുപറ്റി ഗുരുതരാവസ്ഥയിലായിരുന്നു. കടുത്ത ഫംഗസ് ബാധ മൂലം രണ്ടു വര്‍ഷം മുന്‍പു തന്നെ തലയോട്ടിയില്‍ അസ്ഥിമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നുയ ആദ്യശസ്ത്രക്രിയയ്ക്കു ശേഷവും ചികിത്സ തുടരുകയും പിന്നീട് തലയോട്ടിയുടെ 75%വും നീക്കം ചെയ്യേണ്ടി വരികയും ചെയ്തതാണ് വെല്ലുവിളിയായത്.
ശ്വാസകോശത്തില്‍ മലിനജലം എത്തിയതുമൂലമുണ്ടായ അണുബാധ ന്യൂമോണിയ ആകുകയും പിന്നീട് തലയോട്ടിയില്‍ ഗുരുതരമായ ബ്ലാക്ക് ഫംഗസ് ബാധിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഫംഗല്‍ ബാധയേറ്റ തലയോട്ടിയുടെ 75%വും രണ്ട് വര്‍ഷം മുന്‍പ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഇത്തരമൊരു വലിയ ശസ്ത്രക്രിയയിലൂടെ രോഗിയുടെ രൂപത്തിലും വ്യത്യാസം സംഭവിക്കുകയും കവചം നഷ്ടപ്പെട്ടതിലൂടെ തലച്ചോറിനുള്ള അതീവ ഗുരുതരമായ അപകടസാധ്യതത തുടരുകയും ചെയ്തു. രൂപമാറ്റം രോഗിയുടെ ആത്മവിശ്വാസത്തെയും സാമൂഹ്യജീവിതത്തെയും തകര്‍ക്കുന്നതുമായിരുന്നു. എന്നാല്‍ രോഗിയ്ക്ക് ഇണങ്ങുന്ന തരം ടൈറ്റാനിയം നിര്‍മിത തലയോട്ടി ഇംപ്ലാന്റ് ഉപയോഗിച്ചുള്ള അതീവസൂക്ഷ്മമായ ഒരു ത്രിഡി ശസ്ത്രക്രിയയാണ് വിപിഎസ് ലേക്ഷോര് ഹോസ്പിറ്റലില്‍ നടന്നത്.
അത്യപൂര്‍വമായ ഈ ശസ്ത്രക്രിയയുടെ തുടക്കത്തില്‍ കേടു വന്ന ഭാഗം പൂര്‍ണമായും തുറന്ന് ബാക്കികിടന്ന അസ്ഥിഖണ്ഡങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. തുടര്‍ന്നാണ് ടൈറ്റാനിയം ഇംപ്ലാന്റ് വെച്ചു പിടിപ്പച്ചത്. ആഗോള മെഡിക്കല്‍ ടെക്നോളജിക്കല്‍ സ്ഥാപനമായ ലൂസിഡ് ഇംപ്ലാന്റ്സാണ് രോഗിയ്ക്കിണങ്ങിയ ടൈറ്റാനിയം ഇംപ്ലാന്റ് നിര്‍മിച്ചു നല്‍കിയത്. ഇത്തരത്തില്‍പ്പെട്ട ഏറ്റവും വലിയ ഇംപ്ലാന്റാണ് തങ്ങള്‍ നിര്‍മിച്ചു നല്‍കിയതെന്ന് ലൂസിഡ് ഇംപ്ലാന്റ്സ് അധികൃതര്‍ അവകാശപ്പെടുന്നു. തങ്ങളുടെ അറിവില്‍ ഏഷ്യയിലെത്തന്നെ ഇത്തരത്തില്‍പ്പെട്ട ഏറ്റവും വലിയ ഇംപ്ലാന്റാണ് ഇതെന്നും അവര്‍ പറഞ്ഞു.
മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്ജന് ഡോ. അരുണ്‍ ഉമ്മന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റും ന്യൂറോസര്‍ജറി വിഭാഗം തലവനുമായ ഡോ. സുധീഷ് കരുണാകരന് എന്നിവര്‍ നേതൃത്വം നല്കി. അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ന്യൂറോസര്ജന് ഡോ. സി അനില്‍, കണ്‍സള്‍ട്ടന്റ് ന്യൂറോസര്ജന് ഡോ അജയ് കുമാര്‍, ചീഫ് ഓഫ് ന്യൂറോഅനസ്തേഷ്യ ഡോ. ഫ്രാന്‍സിസ് മണവാളന്, കണ്‍സള്‍ട്ടന്റ് അനസ്തേറ്റിസ്റ്റ് ഡോ. അനു തുടങ്ങിയവരുടെ സേവനവും ഈ ഘട്ടത്തിലുണ്ടായി.