

യുഎഇയിൽ വിദൂര വിദ്യാഭ്യാസം രണ്ടാഴ്ചത്തേക്ക് കൂടി തുടരുമെന്ന് അധികൃതർ. പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക, പഠനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
യുഎഇയിലെ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, സർക്കാർ, സ്വകാര്യ സ്കൂളുകൾ തുടങ്ങിയവർക്കെല്ലാം ഉത്തരവ് ബാധകമാണ്. എങ്കിലും നേരിട്ടുള്ള ക്ലാസുകളിലേക്ക് മടങ്ങാൻ താൽപ്പര്യമുള്ള സ്വകാര്യ സ്കൂളുകൾക്കും നഴ്സറികൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രവർത്തന സാഹചര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും മുൻനിർത്തി, ബന്ധപ്പെട്ട അധികാരികൾ ഓരോ അപേക്ഷയും വിശദമായി പരിശോധിച്ച ശേഷമായിരിക്കും അനുമതി നൽകുക. നിലവിലെ സാഹചര്യങ്ങൾ ആഴ്ചതോറും അധികൃതർ വിലയിരുത്തും. സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പുതുക്കിയ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി കൃത്യസമയത്ത് അറിയിക്കും.
ഇയർ ഓഫ് ദി ഫാമിലി' സംരംഭത്തിന്റെ ഭാഗമായി, കുട്ടികളുടെ പഠനവും പരിചരണവും കണക്കിലെടുത്ത് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രത്യേക തൊഴിൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്സറി മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളായ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കാണ് പ്രധാനമായും ആനുകൂല്യം ലഭിക്കുക. സാഹചര്യങ്ങൾക്കനുസരിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമാണ് ഇതിൽ പ്രധാനം. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടാതെ തന്നെ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: