

ഇറാനെതിരായ സൈനിക നീക്കത്തിൽ അമേരിക്കയ്ക്കെതിരെ കർശന നിലപാടുമായി യുഎഇ. ഇറാനെതിരെ യുഎസിന്റെ ഒരു സൈനിക നീക്കത്തിനും യുഎഇയുടെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രപരിധിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നാണ് യുഎഇ നിലപാട്. ഏതാനും ആഴ്ചകളായി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കുവാനാണ് യുഎഇയുടെ ആഗ്രഹിക്കുന്നത്. ആശയവിനിമയം മെച്ചപ്പെടുത്തുക, സംഘർഷങ്ങൾ കുറയ്ക്കുക, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുക, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുക എന്നിവയാണ് നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള ഉചിതമായ അടിത്തറയെന്നും യുഎഇ കൂട്ടിച്ചേർത്തു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ ജനകീയ പ്രക്ഷോഭം ഉടലെടുത്തതാണ് ഇപ്പോൾ അമേരിക്കൻ ഇടപെടലിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. ആദ്യം ടെഹ്റാനിലും ചില നഗരങ്ങളിലും മാത്രമായിരുന്നു പ്രക്ഷോഭം നടന്നത്. എന്നാൽ വളരെ വേഗത്തിൽ തന്നെ രാജ്യത്തുടനീളം പ്രക്ഷോഭം ആളിപ്പടർന്നു. പ്രക്ഷോഭകരെ അടിച്ചമർത്താൻ ഇറാൻ സർക്കാർ ശ്രമിച്ചതാണ് അമേരിക്കയെ ചൊടുപ്പിച്ചത്. നിലവിൽ പശ്ചിമേഷ്യയിലേക്ക് വന്‍ സൈനിക സന്നാഹത്തെ അയക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാന്‍ സര്‍ക്കാര്‍ തടവിലാക്കിയ പ്രക്ഷോഭകരെ വധിക്കുന്നത് തുടര്‍ന്നാല്‍ കടുത്ത സൈനിക നീക്കങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നിലവില്‍ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കന്റെ നേതൃത്വത്തിലുള്ള കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുകയാണ്.
Content Highlights: The UAE has adopted a strict position against the United States in response to recent military action targeting Iran. The development reflects rising tensions in the region, with the UAE expressing concerns over the impact of military escalation. Officials emphasized the need for stability and diplomatic solutions amid the evolving Middle East situation.