
കുട്ടികള്‍ക്കെതിരായ സൈബര്‍ ചൂഷണങ്ങള്‍ക്ക് എതിരെ നടപടി കടുപ്പിച്ച് യുഎഇ ഭരണകൂടം. ഓണ്‍ലൈന്‍ മുഖേന കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത 188 പേരെ വിവിധ രാജ്യങ്ങളില്‍ നിന്ന് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വിവിധ രാജ്യാന്തര ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ ഓപ്പറേഷനില്‍ 165 കുട്ടികളെ സൈബര്‍ കുറ്റവാളികളില്‍ നിന്ന് രക്ഷപ്പെടുത്തിതയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ രാജ്യാന്തര ഓപ്പറേഷനിലാണ് ഓണ്‍ലൈന്‍ മുഖേന കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു വലിയ സംഘം പിടിയിലാത്. വിവിധ ഏജന്‍സികളുടെ സഹായത്തോടെ ഷീല്‍ഡ് ഓഫ് ഹോപ്പ് എന്ന പേരിലായിരുന്നു ഓപ്പറേഷന്‍. 14 രാജ്യങ്ങളില്‍ നിന്നായി 188 പേരാണ് അറസ്റ്റിലായത്.
റഷ്യ, ഇന്തൊനീഷ്യ, ബെലാറസ്, സെര്‍ബിയ, കൊളംബിയ, തായ്ലന്‍ഡ്, നേപ്പാള്‍, പെറു എന്നിവക്ക് പുറമെ ബ്രസീല്‍, ഫിലിപ്പീന്‍സ്, കിര്‍ഗിസ്ഥാന്‍, ഇക്വഡോര്‍, മാലദ്വീപ്, ഉസ്‌ബെക്കിസ്താന്‍ തുടങ്ങിയ രജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളും പരിശോധനയുടെ ഭാഗമായി. കുട്ടികളെ ചൂഷണം ചെയ്യാനായി ഉപയോഗിച്ചിരുന്ന നൂറുകണക്കിന് ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ കണ്ടെത്തി. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അവരെ ചൂഷണം ചെയ്യുകയുമായിരുന്നു ഇവരുടെ രീതി. കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഇവര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
28 ക്രിമിനല്‍ നെറ്റ്‍വർക്കുകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സൈബര്‍ കുറ്റവാളികളില്‍ നിന്ന് 165 കുട്ടികളെ രക്ഷിച്ചതായും അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നല്‍കുന്നതിനായി വിവിധ രാജ്യങ്ങളിലെ ഏജന്‍സികളുമായി സഹകരിച്ച് പ്രത്യേക പുനരധിവാസ പദ്ധതികളും നടപ്പിലാക്കും. ഓണ്‍ലൈനിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരായ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കനത്ത തടവുശിക്ഷയും പിഴയുമാണ് യുഎഇയിലെ നിയമം അനുശാസിക്കുന്നത്.
Content Highlights: UAE government tightens action against cyber exploitation of children