

സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം കുണ്ടയം സ്വദേശിനി ഷീബ (42), നിലമ്പൂർ സ്വദേശി ഇസ്മാഈൽ നിസാമി (48) എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം -മക്ക റോഡിലെ മഹ്‌ലൂമിയ എന്ന് സ്ഥലത്തായിരുന്നു അപകടം.
വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഹോത്ത ബനീ തമീമിൽ നിന്ന് തീർത്ഥാടകരുമായി പുറപ്പെട്ട ബസ് ബ്രേക്കിന് തകരാർ സംഭവിച്ചതിന് പിന്നാലെ വർക്ക് ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെ മഹ്‌ലൂമിയയിൽവെച്ച് ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു.
ഷീബയും ഇസ്മാഈലും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ബസിലുണ്ടായിരുന്ന 50ഓളം യാത്രക്കാർക്ക് പരിക്കേറ്റതായാണ് വിവരം. മലയാളികൾക്ക് പുറമെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശിൽ നിന്നുള്ളവരും ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
Content Highlights: Two Malayalis die in bus accident involving Umrah pilgrims in Saudi Arabia