
ദോഹ: ഖത്തർ ആക്രമണത്തിന് പിന്നാലെ നിർത്തിവെച്ച സർവീസുകൾ പുന:രാരംഭിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും.
പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ പുന:രാരംഭിച്ചത്. ഖത്തർ ആക്രമണത്തെ തുടർന്ന് ഈ രാജ്യങ്ങളിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യ നിർത്തിവെച്ചിരുന്നു. യുഎസിന്റെയും കാനഡയുടെയും കിഴക്കൻ തീരത്തേക്കുമുള്ള സർവീസുകൾ എത്രയും വേഗം പുന:രാരംഭിക്കുമെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും എയർ ഇന്ത്യ വക്താവ് എക്സിൽ വ്യക്തമാക്കി. ഇറാൻ വ്യോമാതിർത്തി അടച്ചിരിക്കുന്നതിനാൽ ഇൻഡിഗോയ്ക്ക് മറ്റു റൂട്ടുകൾ തെരഞ്ഞെടുക്കേണ്ടിവരും. ഇതിനാൽ യാത്രാ സമയം കൂടുമെന്ന് ഇൻഡിഗോ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത്. 'ബഷാരത്ത് അൽ ഫത്തേ' എന്ന ഓപ്പറേഷൻ ഇറാൻ ആരംഭിച്ചതിന് പിന്നാലെയാണ് ഖത്തറടക്കമുള്ള വിവിധ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചത്. ദോഹയിലെ സൈനിക താവളങ്ങൾക്ക് നേരെയായിരുന്നു ആക്രമണം നടന്നത്. ഖത്തറിന് പിന്നാലെ ഇറാഖിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തി.
അതേസമയം, ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ വെടിനിർത്തൽ ധാരണ നിലവിൽ വന്നതിന് പിന്നാലെ ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി. ഇറാൻ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക്ക് മിസൈലുകൾ പ്രതിരോധ സംവിധാനം തടഞ്ഞെന്ന് 'ടൈംസ് ഓഫ് ഇസ്രയേൽ' റിപ്പോർട്ട് ചെയ്തു. നോർത്തേൺ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങൾക്ക് ഷെൽട്ടറുകളിൽ തുടരാൻ അധികൃതർ നിർദേശം നൽകിയിരുന്നു.
ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്നും തിരിച്ചടിക്കാൻ സൈന്യത്തിന് നിർദേശം നൽകിയെന്നും ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി. കനത്ത തിരിച്ചടി നൽകാനും തെഹ്‌റാന്റെ ഹൃദയഭാഗത്തേക്ക് തന്നെ ആക്രമണം അഴിച്ചുവിടാനും ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് സൈന്യത്തിന് ഉത്തരവ് നൽകി.
'തെഹ്‌റാൻ കുലുങ്ങു'മെന്നാണ് ഇസ്രയേൽ ധനകാര്യ മന്ത്രി സ്മോട്റിച്ച് ഇറാന് മുന്നറിയിപ്പ് നൽകിയത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് വെടിനിർത്തൽ അറിയിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ അംഗീകരിക്കുന്നതായി അറിയിച്ചിരുന്നു. എന്നാൽ ഇറാന്റെ ഭാഗത്തുനിന്നും ഇറാൻ മാധ്യമങ്ങൾ അല്ലാതെ നേതാക്കൾ ആരും വെടിനിർത്തലിനെക്കുറിച്ച് പറഞ്ഞിരുന്നില്ല.
Content Highlights: Air India and IndiGo starts services suspended after Qatar attack