

ഒമാനിൽ വിദേശികൾക്ക് എല്ലാ പ്രദേശങ്ങളിലും വസ്തുവകകൾ സ്വന്തമാക്കാൻ അനുമതി നൽകിയിട്ടില്ലെന്നും നിലവിലുള്ള നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമായിരിക്കും ഉടമസ്ഥാവകാശം ലഭിക്കുകയെന്നും ഒമാൻ ഭവന, നഗരാസൂത്രണ മന്ത്രാലയം വ്യക്തമാക്കി. വിദേശികളുടെ താമസാനുമതിയുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ അടുത്തിടെ വരുത്തിയ ഭേദഗതികൾ സംബന്ധിച്ചാണ് മന്ത്രാലയം വ്യക്തത വരുത്തിയിരിക്കുന്നത്. പുതിയ നിയമങ്ങൾ വിദേശികളുടെ താമസ അവകാശങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണെന്നും വിദേശികൾക്കുള്ള വസ്തു ഉടമസ്ഥാവകാശത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
താമസാനുമതി നിയമത്തിലെ ഭേദഗതിക്ക് പിന്നാലെ വിദേശികൾക്ക് ഒമാനിൽ എവിടെയും വസ്തുവകകൾ വാങ്ങാമെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഈ വിശദീകരണം. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിൽ വരുന്ന നിർദ്ദിഷ്ട മേഖലകളിൽ മാത്രമേ ഒമാൻ പൗരന്മാരല്ലാത്തവർക്ക് ഭൂമിയോ വീടോ വാങ്ങാൻ അനുവാദമുള്ളൂ. രാജ്യം മുഴുവൻ വിദേശികൾക്ക് വസ്തു വാങ്ങാൻ അനുമതിയുണ്ടെന്ന പ്രചാരണങ്ങൾ മന്ത്രാലയം പൂർണ്ണമായും തള്ളി.
നിലവിലെ നിയമമനുസരിച്ച് ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകൾ, സുൽത്താൻ ഹൈതം സിറ്റി, അൽ തുറയ്യ സിറ്റി, അൽ ജബൽ അൽ ആലി തുടങ്ങിയ ഭാവി നഗരങ്ങൾ, 'സുറൂഹ്' ഉൾപ്പെടെയുള്ള ഇന്റഗ്രേറ്റഡ് റെസിഡൻഷ്യൽ മേഖലകൾ എന്നിവയിൽ മാത്രമേ വിദേശികൾക്ക് വസ്തു വാങ്ങാൻ സാധിക്കൂ. അതേസമയം, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്ക് ഒമാനിലെ അംഗീകൃത പ്രദേശങ്ങളിൽ വസ്തു സ്വന്തമാക്കുന്നതിന് പ്രത്യേക ജിസിസി കരാറുകളും ഒമാൻ ചട്ടങ്ങളുമാണ് ബാധകമെന്നും അധികൃതർ അറിയിച്ചു.
അടുത്തിടെ പ്രഖ്യാപിച്ച റസിഡൻസി നിയമങ്ങളിലെ മാറ്റങ്ങൾ വിദേശികളുടെ വസ്തു ഉടമസ്ഥാവകാശത്തിന്റെ നിയമപരമായ ചട്ടക്കൂടുകളിൽ യാതൊരു മാറ്റവും വരുത്തുന്നില്ലെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഒമാനിൽ വിദേശികൾക്ക് വസ്തുവകകൾ വാങ്ങുന്നതിനുള്ള അവകാശം നിലവിലുള്ള നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ള നിശ്ചിത സ്ഥലങ്ങളിൽ മാത്രമായി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Oman's Ministry has explained the latest amendments to foreign property ownership rules, confirming that non-Omani nationals are not permitted to buy property in every region. The revised regulations specify eligible areas and conditions for foreign real estate ownership.