

കുവൈറ്റിലെ ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി പുതിയ കരട് നിയമത്തിന് മന്ത്രിസഭാ അംഗീകാരം. സഹായങ്ങൾ നൽകുന്നവരുടെയും സ്വീകരിക്കുന്നവരുടെയും വിവരങ്ങൾ ഇനിമുതൽ സൂക്ഷ്മമായി നിരീക്ഷിക്കും. ലൈസൻസില്ലാത്ത ധനസമാഹരണങ്ങൾക്ക് 10 വർഷം വരെ തടവും കനത്ത പിഴയും ലഭിക്കുന്ന ശിക്ഷാ നടപടികളാണ് ശുപാർശ ചെയ്തിരിക്കുന്നത്.
കുവൈറ്റിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്ന പുതിയ കരട് നിയമത്തിന് മന്ത്രിസഭ അനുമതി നൽകി. ഏഴ് അധ്യായങ്ങളിലായി 96 വകുപ്പുകളാണ് പുതിയ കരട് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചാരിറ്റി മേഖലയുടെ മേൽനോട്ടത്തിനായി നാഷണൽ സെന്റർ ഫോർ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ വർക്ക് സ്ഥാപിക്കും. കൃത്യമായ ലൈസൻസും രജിസ്‌ട്രേഷനും ഇല്ലാതെ ധനസമാഹരണമോ ജീവകാരുണ്യ പ്രവർത്തനങ്ങളോ നടത്താൻ അനുവദിക്കില്ല.
പണമായി സംഭാവനകൾ ശേഖരിക്കാനും സ്വീകരിക്കാനും മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നിർബന്ധമാണ്. സംഭാവന നൽകുന്നവരുടെയും സഹായം ലഭിക്കുന്നവരുടെയും വിവരങ്ങൾ ചാരിറ്റികൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. ധനസമാഹരണവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക രേഖകളും 10 വർഷം വരെ സൂക്ഷിക്കണം.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ സംശയിക്കുന്ന ഇടപാടുകൾ ഉടൻ അധികൃതരെ അറിയിക്കണം. കുട്ടികളുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും സംരക്ഷിക്കുന്നതിനായി പ്രത്യേക നിബന്ധനകളും പുതിയ നിയമത്തിലുണ്ട്. 1959-ലെ പഴയ നിയമത്തിന് പകരമായിട്ടാണ് കൂടുതൽ കർശനമായ ഈ പുതിയ നിയമം കുവൈറ്റ് നടപ്പിലാക്കുന്നത്.
Content Highlights: Kuwait has strengthened regulations governing the charity sector, including strict action against fundraising without the required licence. Unlicensed collections could reportedly lead to a prison term of up to 10 years, as authorities tighten oversight of charitable activities.