
കുവൈത്തില്‍ മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാനിരിക്കെ വിപണിയില്‍ പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കുവൈറ്റില്‍ പുതിയ അധ്യയനം വര്‍ഷം ആരംഭിക്കാനിരിക്കെ രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഉപഭോക്താക്കളുടെ വര്‍ദ്ധിച്ച ആവശ്യം കണക്കിലെടുത്ത് അവരെ വ്യാപാരികള്‍ ചൂഷണം ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സാധനങ്ങളുടെ വില നിരീക്ഷിക്കുന്നതിലും ഇന്‍വോയ്സുകള്‍ പരിശോധിക്കുന്നതിലും പരിശോധനാ സംഘങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി മന്ത്രാലയം അറിയിച്ചു. സ്റ്റേഷനറി, ഓഫീസ് സപ്ലൈസ് സ്റ്റോറുകള്‍, ടെക്‌സ്റ്റയിൽസുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാന പരിശോധന. സാധനങ്ങള്‍ക്ക് വ്യാപാരികള്‍ അമിത വില ഈടാക്കുന്നില്ലെന്നും പ്രത്യേക സംഘം ഉറപ്പുവരുത്തുന്നുണ്ട്.
നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളോ കൃത്രിമ വില വര്‍ദ്ധനവോ ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് രാജ്യത്തെ കച്ചവടക്കാര്‍ക്ക് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കളെ സംരക്ഷിക്കുകയും ന്യായമായ വിലയ്ക്ക് സ്‌കൂള്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇത്തരം പരിശോധനകളുടെ ലക്ഷ്യമെന്നും വാണിജ്യ വ്യവസായ മന്ത്രാലം വ്യക്തമാക്കി.
Content Highlights: Ministry of Commerce tightens market oversight in Kuwait