

പശ്ചിമേഷ്യയിൽ സമീപകാലത്തുണ്ടായ പ്രാദേശിക പ്രതിസന്ധിയെ നേരിടുന്നതിൽ ഗൾഫ് സഹകരണ കൗൺസിൽ (GCC) പരാജയപ്പെട്ടുവെന്നും അംഗരാജ്യങ്ങൾ ഒറ്റയ്ക്കൊറ്റയ്ക്കാണ് പ്രതിരോധനങ്ങൾ നടത്തിയതെന്നും വിമർശനം ഉന്നയിച്ച് രാഷ്ട്രീയ വിദഗ്ദ്ധർ. ദുബായിൽ നടന്ന അറബ് മീഡിയ സമ്മിറ്റിലാണ് ജിസിസി കൂട്ടായ്മയുടെ കാര്യക്ഷമതയെയും രാജ്യങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെയും രൂക്ഷമായി വിമർശിക്കുന്ന അഭിപ്രായപ്രകടനങ്ങൾ ഉയർന്നുവന്നത്.
പ്രതിസന്ധി ഘട്ടത്തിൽ ജിസിസി എന്ന സംഘടന 'പൂർണ്ണമായും അപ്രത്യക്ഷമായി' എന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അബ്ദുൽ അസീസ് അൽ ഖാമിസ് ആരോപിച്ചു. നിർണായകമായ സമയത്ത് പൊതുവായ രാഷ്ട്രീയ നിലപാടോ പ്രതിരോധ തന്ത്രങ്ങളോ മുന്നോട്ടുവെക്കാൻ കൂട്ടായ്മയ്ക്ക് സാധിച്ചില്ല. മുൻകൂട്ടി ഒപ്പുവെച്ച പല പ്രതിരോധ കരാറുകളും നടപ്പിലാക്കിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെനിൻസുല ഷീൽഡ് ഫോഴ്സ് അടക്കമുള്ള സംവിധാനങ്ങൾ നിഷ്ക്രിയമായി നോക്കിനിൽക്കുകയായിരുന്നു. രാജ്യങ്ങൾ ഒറ്റയ്ക്കൊറ്റയ്ക്ക് പ്രവർത്തിച്ചപ്പോൾ, യുഎഇയെപ്പോലുള്ള ചില രാജ്യങ്ങളാണ് മറ്റ് അയൽരാജ്യങ്ങൾക്ക് പ്രതിരോധ-രാഷ്ട്രീയ പിന്തുണ നൽകാൻ മുന്നോട്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് മേഖലയിൽ ഒറ്റക്കെട്ടായ ഒരു രാഷ്ട്രീയ നിലപാടില്ലെന്ന് മാധ്യമപ്രവർത്തകനായ നദീം കൊട്ടെയ്ഷും ചൂണ്ടിക്കാട്ടി. 'ഒറ്റക്കെട്ടായ ഒരു ഗൾഫ്' എന്ന ആശയത്തെ തന്നെ ചോദ്യം ചെയ്ത അദ്ദേഹം, ഇറാൻ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചോ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചോ എല്ലാ ഗൾഫ് രാജ്യങ്ങൾക്കും ഒരേ അഭിപ്രായമല്ല ഉള്ളതെന്ന് വ്യക്തമാക്കി. രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക-വികസന മത്സരങ്ങൾ കൂടുതൽ ശക്തമാകുന്നത് സുരക്ഷാ മുൻഗണനകളിൽ വ്യതിയാനം വരുത്തുന്നുണ്ടെന്നും വിഭിന്നമായ നയതന്ത്ര വഴികളാണ് ഓരോ രാജ്യവും തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വിമർശനാത്മകമായി വിലയിരുത്തി.
അതേസമയം, ഇത്തരം വിമർശനങ്ങളെ യുഎഇയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷണ പ്രൊഫസറായ ഡോ. അബ്ദുൽ ഖാലിഖ് അബ്ദുള്ള എതിർത്തു. ഗൾഫ് രാജ്യങ്ങളുടെ നീക്കങ്ങളെ അതിരുകടന്ന് വിമർശിക്കുന്നത് ശരിയല്ലെന്നും നിർണായക ഘട്ടത്തിൽ രാജ്യങ്ങൾക്കിടയിൽ മികച്ച വിവരക്കൈമാറ്റവും ഗതാഗത സഹകരണവും നടന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ആയിരക്കണക്കിന് ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ചതിലൂടെ മേഖലയുടെ തന്ത്രപരമായ കരുത്താണ് തെളിഞ്ഞതെന്നും അംഗരാജ്യങ്ങൾക്കിടയിലെ താൽക്കാലിക അഭിപ്രായവ്യത്യാസങ്ങൾ ഉടൻ തന്നെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: The GCC faced criticism at the Arab Media Summit over its handling of the West Asia crisis. Discussions highlighted concerns about the Gulf bloc’s regional response and its role in addressing the ongoing crisis.