
ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 2030 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കുവൈത്തില്‍ നിന്ന് തുടങ്ങി ഒമാനില്‍ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ആറ് ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ജിസിസി റെയില്‍ പദ്ധതി. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് റെയില്‍ ശൃംഖല കടന്നു പോവുക. 2,177 കിലോമീറ്റര്‍ നീളത്തിലാണ് റെയില്‍വെ പാത ഒരുക്കുക.
കുവൈത്തില്‍ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്കും അവിടെ നിന്ന് ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലേക്കും റെയില്‍വെ പാത നീളും. ദമാമില്‍ നിന്ന് സല്‍വ അതിര്‍ത്തി വഴി ഖത്തര്‍ തലസ്ഥാനമായ ദോഹയുമായും പാത ബന്ധിപ്പിക്കും. സൗദിയില്‍ നിന്ന് അബുദാബി, അല്‍ എയ്ന്‍ എന്നിവിടങ്ങളിലേക്കും പാത സജ്ജമാക്കും. സൊഹാര്‍ വഴി ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലായിരിക്കും ഇത് അവസാനിക്കുക.
250 ബില്യന്‍ യുഎസ് ഡോളര്‍ ആണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് വിവിധ രാജ്യങ്ങള്‍ സംയുക്തമായി വഹിക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള കരമാര്‍ഗമുളള യാത്ര കൂടുതല്‍ എളുപ്പമാകും. സംയോജിത റെയില്‍വേ ശൃംഖലയിലൂടെ ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പി ക്കുന്ന പദ്ധതി ബിസിനസ്, ടൂറിസം മേഖലകളില്‍ വലിയ അവസരങ്ങള്‍ പ്രദാനം ചെയ്യുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദെയ്വി പറഞ്ഞു. സാമ്പത്തികം, കണ്‍സ്ട്രക്ഷന്‍, ഓപ്പറേഷന്‍, മെയിന്റനന്‍സ്, ലോജിസ്റ്റിക്സ് തുടങ്ങി ഗൾഫ് രാജ്യങ്ങളിലുടനീളം നൂറുകണക്കിന് തൊഴില്‍ അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും.
Content Highlights: Rail project connecting Gulf countries is progressing rapidly