
മത്സരത്തിന് ശേഷം ഹസ്തദാനം ചെയ്യുന്നതിൽ തെറ്റില്ലെന്ന് മുൻ ഇന്ത്യൻ താരം അസ്ഹറുദ്ദീൻ. പ്രതിഷേധമായി മത്സരത്തെ കാണരുതെന്നും തീവ്രമായും പൂർണമനസ്സോടെയും കളിക്കണമെന്നും അല്ലെങ്കിൽ, കളിക്കണ്ട ആവശ്യമില്ലെന്നും അസ്ഹറുദ്ദീൻ അഭിപ്രായപ്പെട്ടു. അത് കൈകൊടുക്കുകയോ കൊടുക്കാതിരിക്കുകയോ അതെന്തെങ്കിലുമാകട്ടെ. അതിലെ പ്രശ്നം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കൈ കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം, അസ്ഹറുദ്ദീൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഇന്ത്യ-പാക് മത്സരത്തിന് ശേഷം, ഇന്ത്യൻ കളിക്കാർ പാകിസ്താൻ കളിക്കാരുടെ ഹസ്തദാനം നിരസിച്ചത് വിവാദമായിരുന്നു. ഇതിന് കൂട്ടുനിന്നെന്ന് പറഞ്ഞ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യവും പാകിസ്താൻ ഉയർത്തിയിരുന്നു. തുടർന്ന് ബഹിഷ്കരണ ഭീഷണിയും മുഴക്കി. ഒടുവിൽ ഐസിസിയുമായി വിഷയം ഒത്തുതീർപ്പായി.
അതേ സമയം ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് വീണ്ടും ഇന്ത്യ- പാകിസ്താൻ ഗ്ലാമർ പോരാട്ടം നടക്കുകയാണ്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ഗ്രൂപ്പ് ഘട്ടത്തിലെ ഹസ്തദാന വിവാദത്തിന്റെയും ബഹിഷ്‌കരണ ഭീഷണിയുടെയും ചൂടാറുന്നതിന് മുമ്പാണ് മറ്റൊരു ഇന്ത്യ - പാക് മത്സരം കൂടി നേര്‍ക്കുനേര്‍ വരുന്നത്. ഇതോടെ ആവേശം കൊടുമുടിയിലെത്തും.
പാകിസ്താനാവട്ടെ ആദ്യ കളിയിലെ ഏഴ് വിക്കറ്റ് തോൽവിക്ക് മറുപടിയും പറയണം. തങ്ങളുടെ ആവശ്യം പരിഗണിക്കാത്ത ഐസിസിക്കും അവർക്ക് മറുപടി നൽകേണ്ടതുണ്ട്. ഏഷ്യാ കപ്പില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട അതേ ആന്‍ഡി പൈക്രോഫ്റ്റിനെ തന്നെയാാണ് ഇന്നും മാച്ച് റഫറിയായി നിയോഗിച്ചിട്ടുള്ളത്.
Content Highlights- 'Nothing Wrong In Shaking Hands': Mohammad Azharuddin