
അബുദാബി: ഭൂചലനം മൂലം വൻ നാശനഷ്ടമുണ്ടായ മൊറോക്കോയിലെ ജനതയ്ക്ക് ഐക്യദാർഢ്യവുമായി യുഎഇ. അബുദാബിയിലെ അഡ്നോക് കെട്ടിടവും ദുബായിലെ ബുർജ് ഖലീഫയും ഉൾപ്പടെയുള്ള പ്രധാന നിർമ്മിതികളിൽ മൊറോക്കോ പതാക പ്രദർശിപ്പിച്ചു.
യുഎഇ മീഡിയ ഓഫീസ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'എമിറേറ്റ്സിൽ നിന്ന്... ഞങ്ങൾ മൊറോക്കോയ്ക്കും അവിടുത്തെ ജനങ്ങൾക്കുമൊപ്പമാണ്', യുഎഇ മീഡിയ ഓഫീസ് എക്സിൽ കുറിച്ചു.
من الإمارات … قلوبنا مع المغرب وأهلها 🇲🇦 pic.twitter.com/SktaVa6iin
— UAEGOV (@UAEmediaoffice) September 10, 2023
സെപ്തംബർ എട്ടിന് രാത്രി 11 മണിയോടെയാണ് മോറോക്കോയിൽ വൻ ഭൂചലനം റിപ്പോർട്ട് ചെയ്തത്. മറാകഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോർട്ട് ചെയ്തത്. തീവ്രത 4.9 രേഖപ്പെടുത്തിയ മറ്റൊരു തുടർചലനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. കൂടുതൽ മരണം അൽ ഹാവുസ് പ്രവിശ്യയിലാണ് റിപ്പോർട്ട് ചെയ്തത്. 1400ൽ അധികം പേർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. 2100ൽ അധികം പേർക്ക് പരിക്കുകളുണ്ട്. പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്താൻ സാധിച്ചിട്ടില്ല.