

ടി 20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ന്യൂസിലൻഡും പാകിസ്താനും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാതെയാണ് ഉപേക്ഷിച്ചത്.
ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗ ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു. എന്നാൽ ടോസിന് പിന്നാലെ മഴ ആരംഭിച്ചതിനാൽ കളി തുടങ്ങാനായില്ല. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. സൂപ്പർ 8 ഘട്ടത്തിലെ ഗ്രൂപ്പ് 2-ൽ ആണ് ഈ രണ്ട് ടീമുകളും ഉൾപ്പെടുന്നത്.
കൊളംബോയിൽ ഉച്ചതിരിഞ്ഞ് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടോസ് സമയത്ത് ചാറ്റൽ മഴയായിരുന്നുവെങ്കിലും പിന്നീട് മഴ ശക്തമാവുകയും ഔട്ട്ഫീൽഡ് പൂർണമായും വെള്ളത്തിനടിയിലാവുകയും ചെയ്തു. രണ്ട് മണിക്കൂറിലധികം കാത്തിരുന്നിട്ടും മഴ മാറാത്തതിനെത്തുടർന്ന് അമ്പയർമാർ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
നാളെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ എട്ട് പോരാട്ടം. ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തുന്ന ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. നരേന്ദ്രമോദി അഹമ്മദാബാദ് സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. നാളെ തന്നെ സൂപ്പർ എട്ടിലെ ശ്രീലങ്ക-ഇംഗ്ലണ്ട് പോരാട്ടവും നടക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം.
Content highlights:Pakistan vs New Zealand; 20 World Cup 2026: Match Abandoned