
കൊച്ചി: ഫ്രഞ്ച് പ്രതിരോധ താരത്തെ തട്ടകത്തിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. 32കാരനായ അലക്സാണ്ടര്‍ കോഫിനെയാണ് ബ്ലാസ്റ്റേഴ്‌സ് സൈന്‍ ചെയ്തത്. ക്ലബ്ബ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
ഒരു വര്‍ഷത്തെ കരാറാണ് കോഫ് ക്ലബില്‍ ഒപ്പുവച്ചിരിക്കുന്നത്. ഫ്രഞ്ച് ലീഗ് 2ല്‍ എസ്എം കെയ്നിനായാണ് താരം അവസാനമായി കളിച്ചത്. തന്റെ ഒറിജിനല്‍ പൊസിഷന്‍ സെന്റര്‍ ബാക്ക് ആണെങ്കില്‍ പോലും ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായും റൈറ്റ് ബാക്കായും അലക്സാണ്ടര്‍ കോഫ് കഴിവ് തെളിയിച്ചിട്ടുണ്ട്.
'അലക്‌സാണ്ടര്‍ ഞങ്ങള്‍ക്ക് ആവശ്യമായ അനുഭവവും ഗുണനിലവാരവും നല്‍കുകയും ഞങ്ങളുടെ ടീമിലെ വ്യത്യസ്ത പൊസിഷനുകള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ നേതൃത്വഗുണങ്ങളും പ്രതീക്ഷിക്കുന്നു', കോഫിന്റെ വരവിനെ കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.
'മുഴുവന്‍ മഞ്ഞപ്പടയ്ക്കും എന്റെ നമസ്‌കാരം. ഈ ഊഷ്മളമായ സ്വാഗതത്തിന് നന്ദി. എന്റെ കരിയറില്‍ ഇത് വളരെ അപൂര്‍വമായേ അനുഭവിച്ചിട്ടുള്ളൂ. നിങ്ങളോടൊപ്പം ഗ്രൗണ്ടില്‍ ആഘോഷിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്. ഉടന്‍ തന്നെ കാണാം', കോഫ് പറഞ്ഞു.
ഫ്രാന്‍സില്‍ ജനിച്ച കോഫ് വിവിധ ലീഗുകളിലും ഭൂഖണ്ഡങ്ങളിലും തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ശ്രദ്ധേയമായ ഒരു ഫുട്‌ബോള്‍ യാത്ര നടത്തിയിട്ടുണ്ട്. 2008ല്‍ ആര്‍സി ലെന്‍സ് അക്കാദമിയിലേക്ക് മാറുന്നതിന് മുമ്പ് പ്ലൂസാന്‍ അത്ലറ്റിക്, സ്റ്റേഡ് ബ്രെസ്റ്റോയിസ് 29, ഗില്ലേഴ്സ്, കാവലെ ബ്ലാഞ്ചെ ബ്രെസ്റ്റ് എന്നീ യുവനിരകളിലാണ് താരം തന്റെ കരിയറിന്റെ ആദ്യഭാഗം കളിച്ചത്. തുടര്‍ന്ന് ക്ലബ്ബിന്റെ യുവനിരയിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ 16ാം വയസില്‍ ആര്‍സി ലെന്‍സില്‍ നിന്ന് അദ്ദേഹത്തിന് ആദ്യത്തെ പ്രൊഫഷണല്‍ കരാര്‍ ലഭിച്ചു. ആര്‍സി ലെന്‍സുമായുള്ള വിജയകരമായ പ്രകടനത്തിന് ശേഷം, ലിഗ് 1ല്‍ താരം 56 മത്സരങ്ങള്‍ കളിച്ചു. 2013 ലെ ഇറ്റാലിയന്‍ സീരി എ ക്ലബ് ഉഡിനീസില്‍ നിന്നാണ് കോഫിന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്.
2014-ല്‍ ലാ ലിഗ ക്ലബായ ഗ്രാനഡ എഫ്സിയിലേക്ക് താരം ലോണില്‍ പോയി. അവിടെ ടീമിനെ അഞ്ചാം സ്ഥാനത്ത് എത്തിക്കാന്‍ താരം സഹായിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആർസിഡി മല്ലോര്‍ക്ക (സ്‌പെയിന്‍), മൗസ്‌ക്രോണ്‍ (ബെല്‍ജിയം), അജാസിയോ (ഫ്രാന്‍സ്), സ്റ്റേഡ് ബ്രെസ്റ്റോയിസ് (ഫ്രാന്‍സ്) തുടങ്ങിയ മുന്‍നിര ഡിവിഷന്‍ ടീമുകളിലേക്ക് ലോണ്‍ നീക്കങ്ങള്‍ നടന്നു. 2018-നും 2023-നും ഇടയില്‍, 32-കാരന്‍ അജാസിയോ, ഓക്സെറെ (ഫ്രാന്‍സ്), ബ്രെസിയ (ഇറ്റലി) എന്നീ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. പല ലീഗുകളിലായി തന്റെ കരിയറില്‍ ഉടനീളം 320 മത്സരങ്ങളാണ് കോഫ് കളിച്ചിട്ടുള്ളത് 25 ഗോള്‍ സംഭാവനകളും ഉണ്ട്. എല്ലാ പ്രായവിഭാഗത്തിലും അദ്ദേഹം ഫ്രാന്‍സ് ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
നോഹ സദൗയിക്ക് ശേഷം ക്ലബിന്റെ രണ്ടാമത്തെ വിദേശ സൈനിംഗാണ് അലക്‌സാണ്ടര്‍ കോഫ്. വ്യക്തിപരമായ കാരണങ്ങളാല്‍ കൂടുതല്‍ സമയം അഭ്യര്‍ത്ഥിച്ച അദ്ദേഹം ഉടന്‍ തന്നെ തന്റെ പുതിയ ടീമംഗങ്ങളുടെ ഒപ്പം ചേരുമെന്നാണ് വിവരം.