ബെർലിൻ: യൂറോ കപ്പ് ടൂർണമെന്റിനായി ജർമ്മൻ ഫുട്ബോൾ ടീമിന് തയ്യാറാക്കി നൽകിയ ജഴ്സി വിവാദത്തിലായി. ജഴ്സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകൾ ഉപയോഗിച്ചിരുന്ന ചിഹ്നമാണ് ഇതെന്നാണ് വാദം. വിവാദമായതോടെ അഡിഡാസ് ജഴ്സി പിൻവലിക്കുകയും ചെയ്തു.
നാസി ചിഹ്നത്തോടുള്ള സാമ്യം പൂർണ്ണമായും യാദൃച്ഛികമാണ്. അതു തയ്യാറാക്കിയ കലാകാരന് ജർമ്മൻ പൂർവ കാലവുമായി യാതൊരു ബന്ധവുമില്ല. ഷോപ്പുകളിൽ നിന്നും ഓൺലൈൻ ആയും ജഴ്സി വാങ്ങിയവർക്ക് അത് മാറ്റിയെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അഡിഡാസ് വക്താവ് ഒലിവർ ബ്രൂഗൻ പ്രസ്താവനയിൽ അറിയിച്ചു.
ജൂൺ 15നാണ് യൂറോ കപ്പ് ഫുട്ബോളിന് ജർമ്മനിയിൽ തുടക്കമാകുക. ആതിഥേയരായ ജർമ്മനിയും സ്കോട്ലാൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിലൂടെ അന്താരാഷ്ട്ര ഫുട്ബോളിലെ തിരിച്ചടികളിൽ നിന്ന് കരകയറുകയാണ് ജർമ്മൻ സംഘത്തിന്റെ ലക്ഷ്യം.