പുതുച്ചേരി: പുതുച്ചേരിയിൽ പഞ്ഞിമിഠായിയുടെ വിൽപ്പന നിരോധിച്ചു. പഞ്ഞി മിഠായി നിർമ്മാണത്തിൽ വിഷകരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതുച്ചേരി ഗവർണർ തമിളിസൈ സൗന്ദരരാജൻ വ്യാഴാഴ്ച നിരോധനം പ്രഖ്യാപിച്ചത്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാലാണ് നിരോധനമെന്നും ഗവർണർ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പഞ്ഞിമിഠായിയിൽ റോഡമൈൻ-ബി എന്ന ടോക്സിക്ക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എല്ലാം പഞ്ഞിമിഠായി വിൽക്കുന്ന കടകളിലും പരിശോധന നടത്താൻ സർക്കാർ ഉദോഗ്യസ്ഥർക്ക് നിർദ്ദേശം നൽകിയട്ടുണ്ടെന്നും ഗവർണർ അറിയിച്ചു. ടോക്സിക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയാൽ കടകൾ പൂട്ടണമെന്നും നിർദേശമുണ്ട്. നിറങ്ങൾ അമിതമായ അളവിൽ ചേർത്ത ഭക്ഷ്യവസ്തുക്കൾ കുട്ടികൾക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജനങ്ങൾ ബോധവാന്മാരാകണമെന്നും ഗവർണർ പറഞ്ഞു.
അതേസമയം ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിക്കുന്ന പ്രകാരം ഗുണമേന്മയോടെ നിർമ്മിക്കുകയും ഗുണനിലവാര സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യുന്നവർക്ക് പഞ്ഞിമിഠായി വിൽക്കാൻ അനുമതിയുണ്ടെന്ന് റിപ്പോർട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. ഇത്തരം രാസപദാർഥങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നത് കരളിന്റെ ആരോഗ്യം നശിക്കാനും കാൻസറുൾപ്പെടെയുള്ളവയ്ക്കും കാരണമാകും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എസ്എഐ) അംഗീകരിച്ച അംഗീകൃത കൃത്രിമ ചേരുവകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.