

നാടകങ്ങളിലൂടെ അഭിനയമേഖലയ്ക്ക് കടന്നുവന്ന നടനാണ് വിജയരാഘവൻ. നാടക ആചാര്യനായ എൻ എൻ പിള്ളയുടെ മകനായതുകൊണ്ട് തന്നെ അഭിനയത്തിന്റെയും നാടകങ്ങളുടെയും ആദ്യ പാഠം സ്വന്തം കുടുംബത്തിൽ നിന്നാണ് അദ്ദേഹം പഠിക്കുന്നത്. എന്നാൽ നാടകത്തിന്റെ പേരിൽ താനും കുടുംബവും ചില തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് വിജയരാഘവൻ ഇപ്പോൾ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അന്ന് നാടകത്തിൽ അഭിനയിക്കുന്നതിനെ വളരെ മോശപ്പെട്ട കാര്യമായാണ് സമൂഹം കണ്ടിരുന്നത്. അച്ഛനും അമ്മയും മക്കളും അച്ഛന്റെ പെങ്ങളും അടക്കം ഞങ്ങളുടെ കുടുംബം മുഴുവൻ നാടകത്തിൽ അഭിനയിക്കുന്ന സമയമായിരുന്നു അത്. ഞങ്ങളുടെ ബന്ധുക്കൾ പലരും വീട്ടിലേക്ക് പോലും വരില്ലായിരുന്നു.
നാടകക്കാരൻ എന്ന് വിളിച്ച് അച്ഛനെ കളിയാക്കുമായിരുന്നു. അയാൾ നാടകം ചെയ്ത് നടക്കുന്നത് പോരാഞ്ഞിട്ട് എന്തിനാണ് ഭാര്യയെയും മക്കളെയും കൂടി അതിലേക്ക് വലിച്ചിഴക്കുന്നത് എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എൻ എൻ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത്. എല്ലാവർക്കും ഞങ്ങളോട് പുച്ഛമായിരുന്നു. അതൊക്കെ കണ്ടാണ് ഞാൻ വളർന്നത്,' വിജയരാഘവൻ പറഞ്ഞു.
അച്ഛനുമായി തനിക്കുണ്ടായിരുന്ന ഊഷ്മളമായ ബന്ധത്തെ കുറിച്ചും വിജയരാഘവൻ അഭിമുഖത്തിൽ സംസാരിച്ചു. അച്ഛൻ തന്നെ ശാസിക്കുകയും ശിക്ഷിക്കുകയുമെല്ലാം ചെയ്തിട്ടുണ്ടെങ്കിലും സുഹൃത്തിനോട് എന്നപോലെ പെരുമാറിയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. അച്ഛനോട് തനിക്ക് വലിയ ബഹുമാനമാണെന്നും നടൻ കൂട്ടിച്ചേർത്തു.
'കുട്ടിക്കാലം മുതൽ അച്ഛൻ എന്നോട് സുഹൃത്തിനെ പോലെയാണ് പെരുമാറിയിട്ടുള്ളത്. തല്ലുകയും വഴക്ക് പറയുകയും ചെയ്തിട്ടുമുണ്ട്. അതില്ല എന്നല്ല. അച്ഛനോട് എനിക്ക് വലിയ ബഹുമാനമാണ്. പക്ഷെ സുഹൃദ്ബന്ധവും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. എനിക്ക് ആദ്യമായി മദ്യം ഒഴിച്ചുതരുന്നത് പോലും അച്ഛനാണ്. മദ്യത്തെ കുറിച്ച് പറയാനല്ല, ഞങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇത് സൂചിപ്പിച്ചത്. ഞങ്ങൾ തമ്മിൽ ഒരിക്കലും അകൽച്ചയുണ്ടായിട്ടില്ല,'
വിജയരാഘവൻ പറഞ്ഞു.
Content Highlights: Vijayaraghavan shares memories of his father N N Pillai and how his family was looked down because of their involvement in theatre