

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ചിത്രം പേട്രിയറ്റ് സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച കളക്ഷനുമായി മുന്നേറുകയാണ്. മഹേഷ് നാരായണൻ ഒരുക്കിയ സിനിമയിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് മഹേഷ് നാരായണൻ.
'ആളുകൾക്ക് സിനിമയിൽ കുറച്ച് ഏറ്റെടുക്കാൻ പ്രയാസം തോന്നിയത് റഹീമിന്റെ മരണമാണ്. അവിടെ എന്തോ ഒരു വല്ലായ്മ ആളുകൾക്ക് ഫീൽ ചെയ്യുന്നുണ്ട്. ഞാൻ ലാൽ സാറുമായി സംസാരിച്ചിരുന്നു. 'ഞാൻ അമേരിക്കയിൽ വെച്ച് പടം കണ്ടു, എനിക്ക് ഭയങ്കരമായി വർക്ക് ആയി. ഞാൻ കുറേ കാലത്തിന് ശേഷം ആണ് ഇങ്ങനത്തെ ഒരു കഥാപാത്രം ചെയ്യുന്നത്. എനിക്ക് സന്തോഷമായി', എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കും അതാണ് വേണ്ടത്. ഇത് അങ്ങനെ ഒരു സിനിമയല്ല, വളരെ പ്ലോട്ട് ഡ്രിവൺ ആയി പോകുന്ന സിനിമയാണിത്. കുറച്ചുകൂടെ സമയം എടുക്കുമെന്നാണ് തോന്നുന്നു ഈ സിനിമ പ്രേക്ഷകരിലേക്ക് എത്താൻ. എന്റെ സിനിമകൾ എല്ലാം സമയമെടുത്താണ് അവരിലേക്ക് എത്താറുള്ളത്', മഹേഷ് നാരായണന്റെ വാക്കുകൾ. റിപ്പോർട്ടർ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 61.25 കോടി നേടിയാണെന്നാണ് അണിയറക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിൽ നിന്ന് സിനിമ ഇതുവരെ 18.65 കോടി നേടിയിട്ടുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്. വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാൾ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്.

ആദ്യ ദിനം ആഗോള തലത്തിൽ ചിത്രം 29.37 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. കേരളത്തിൽ നിന്ന് പേട്രിയറ്റ് നേടിയത് 8.5 കോടി ആണെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് 9.80 കോടിയാണ് സിനിമയുടെ കളക്ഷൻ. മോഹൻലാൽ വരുന്ന ഭാഗങ്ങളെല്ലാം തിയേറ്ററിൽ വൻ തരംഗമാണ് സൃഷ്ടിച്ചതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ കാണാം.
Content Highlights: Mahesh narayanan about Mohanlal's character in patriot and how audience felt after watching it