

കഴിഞ്ഞ ദിവസം നടന്നൊരു സ്റ്റേജ് ഷോയില്‍ നിന്നുള്ള അഭിരാമിയുടെ വിഡിയോ സോഷ്യല്‍ മീഡിയ വൈറലായിരുന്നു. ഇതിന് പിന്നാലെ ഗായികയുടെ പാട്ടിനേയും ഡാന്‍സിനേയുമൊക്കെ അപമാനിച്ചുകൊണ്ട് നിരവധി പോസ്റ്റുകളും കമന്റുകളുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. കടുത്ത ബോഡി ഷെയ്മിങും അഭിരാമിയ്ക്ക് നേരിടേണ്ടി വന്നു. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് അഭിരാമി.
സോഷ്യൽ മീഡിയ മാലിന്യക്കൂമ്പാരമായെന്നും അവിടെ വിജയം എന്നാല്‍ ഏറ്റവും മോശം വ്യക്തിയാവുക എന്നതിലാണെന്നും അഭിരമായി പറഞ്ഞു. താനൊരു പെർഫോർമർ ആണെന്നും അതുകൊണ്ട് തന്നെ സ്റ്റേജിൽ നിൽകുമ്പോൾ ചലിക്കുകയും ഡിഡന്സ് ചെയ്യുമെന്നും അഭിരമായി പറയുന്നു. നെഗറ്റീവ് കമന്റുകളെ അതിന്റെ വഴിക്ക് വിടുന്നുവെന്നും അഭിരാമി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടുകൊണ്ടാണ് പ്രതികരണം.
'നൂറ് വിഡിയോകള്‍ക്ക് താഴെയുള്ള കമന്റുകള്‍ വായിച്ചാണ് ഞാന്‍ ഉറങ്ങിപ്പോയത്. രാവിലെ എഴുന്നേറ്റതും ആ ബഹളത്തിലേക്കാണ്. വ്യത്യസ്തമായ ആംഗിളുകള്‍, അസാധാരണമായ റാംപ് ഷോട്ടുകള്‍, ക്യാമറ താഴെ വച്ചെടുത്തവ. സത്യം പറഞ്ഞാല്‍ എനിക്കാരേയും പൂര്‍ണമായും കുറ്റപ്പെടുത്താനില്ല. അതായിരുന്നു സെറ്റപ്പ്. അതായിരുന്നു സ്‌പേസ്. അപ്പോഴു ഒരുപാട് പറയാന്‍ ആഗ്രഹിച്ചിട്ടും ഒന്നും പറയാന്‍ പറ്റാത്തത് വല്ലാത്തൊരു അവസ്ഥയാണ്.
ദൈവാനുഗ്രഹത്താല്‍ ഷോ നടന്നത് നിറഞ്ഞ സദസിലാണ്. രണ്ടര മണിക്കൂര്‍, തുടക്കം മുതല്‍ അവസാനം വരെ, ഗ്രൗണ്ട് ജനങ്ങള്‍ നിറഞ്ഞു നിന്നു. അനങ്ങാതെ നിന്ന് പാടാന്‍ ഞാനൊരു ലെജന്റൊന്നുമല്ല. ഞാനൊരു പെര്‍ഫോമറാണ്. ഞാന്‍ സ്റ്റേജിൽ നടക്കും, ഡാന്‍സ് ചെയ്യും. എന്റെ ശ്വാസവും ശരീരവും ആ നിമിഷത്തില്‍ സമര്‍പ്പിക്കും. അത് തന്നെയാണ് ഞാന്‍ ചെയ്തതും. പക്ഷെ വളരെ വ്യത്യസ്തമായൊരു മൂഡിലാണ് സോഷ്യല്‍ മീഡിയ ഉണര്‍ന്നു വന്നത്. ഒരു ദയയും കാണിച്ചില്ല. ജെന്ററും പ്രായവും സാഹചര്യവും പരിഗണിച്ചില്ല. അത് എല്ലായിടത്തു നിന്നും വരുന്നുണ്ട്. ഒരു തിപ്പെട്ടിക്കൊള്ളി ഉരച്ചിട്ടാല്‍ മാത്രം മതി, ഉടനെ അതൊരു വിരുന്നായി മാറും. മത്സരമാകും. ആരാണ് കൂടുതല്‍ നന്നായി അപമാനിക്കുന്നത്? ആര്‍ക്കാണ് കൂടുതല്‍ ക്രൂരത? ആര്‍ക്കാണ് കൂടുതല്‍ ഉച്ചത്തില്‍ വൃത്തികേട് പറയാന്‍ സാധിക്കുന്നത്? എന്ന മത്സരം. ബോഡി ഷെയ്മിങും സ്ലട്ട് ഷെയ്മിങും എല്ലാം സാധാരണയെന്ന പോലെ പറയുന്നു. വിനോദം പോലെ.
ആ ഗ്രൗണ്ട് നിറയെ ആളുകളായിരുന്നു. അവര്‍ ആസ്വദിക്കുകയായിരുന്നു. ആ വ്യക്തി രണ്ട്-രണ്ടര മണിക്കൂറായി പാടുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുകയാണ്. ശ്വാസമില്ലാതെ, പെര്‍ഫെക്ടല്ലാതെ. അതും ഒരു മനുഷ്യനാണ്. ലൈവില്‍ തെറ്റുകള്‍ സ്വാഭാവികമാണ്. പക്ഷെ അനുകമ്പ എന്നത് ഓപ്ഷണല്‍ ആയി മാറിയിരിക്കുകയാണ്. മറ്റുള്ളവരുടെ പിഴവുകള്‍ മാത്രം കാണുന്ന തരത്തില്‍ നെഗറ്റിവിറ്റിയാല്‍ അന്ധരാകാന്‍ നമ്മളെയെല്ലാം പരിശീലിപ്പിച്ചതു പോലെ. എന്റെ ചെറുപ്പത്തിലും ഇപ്പോഴും മറ്റൊരാളെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ല. എല്ലാ പെര്‍ഫോമര്‍ക്കും സംഗീതജ്ഞര്‍ക്കും ഗായകര്‍ക്കും മനുഷ്യനും നിലനില്‍പ്പിന്നുള്ള അവകാശമുണ്ട്. തങ്ങളുടേതായ രീതിയില്‍ പരിപാടി അവതരിപ്പിക്കാനുള്ള അവകാശമുണ്ട്.
സോഷ്യല്‍ മീഡിയയൊരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഇവിടെ വിജയം എന്നാല്‍ ഏറ്റവും മോശം വ്യക്തിയാവുക എന്നതാണ്. ആര്‍ക്കാണ് കൂടുതല്‍ ആഴത്തില്‍ വേദനിപ്പിക്കാനാവുക? ഏറ്റവും വൃത്തികെട്ട വാക്കുകള്‍ ആരാണ് തെരഞ്ഞെടുക്കുക? നമ്മള്‍ എങ്ങനെ ഇവിടെയെത്തി എന്ന് എനിക്ക് അറിയില്ല. കഴിഞ്ഞ രാത്രി ഭാരമേറിയതായിരുന്നു. ഇന്ന് രാവിലെ ഒരേസമയം തമാശകരവും സങ്കടകരമായൊരു കാര്യം ഞാന്‍ തിരിച്ചറിഞ്ഞു. ചെറിയൊരു കപ്പ് പോസ്റ്റിറ്റിവിറ്റി കൊണ്ട് ഒരു കാട്ടുതീ അണയ്ക്കാനാകില്ല. അതിനാല്‍ ക്ഷീണിതയും ശ്വാസമില്ലാതാവുകയും ചെയ്ത ഞാന്‍ ഒരു അറ്റത്ത് നിന്ന് എല്ലാം കാണുകയാണ്. പോരാടാനില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. കൂടുതല്‍ അനുകമ്പ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്ത് നമ്മള്‍ വെറുപ്പ് നല്‍കുന്നത് തുടരുകയാണ്. ചിലപ്പോള്‍ അതൊരു തമാശയാകാം. ചിലപ്പോള്‍ കുറ്റ സമ്മതമാകാം. അതിന്റെ വഴിക്ക് വിടുന്നു,'അഭിരാമി സുരേഷ് പറഞ്ഞു.
Content Highlights: Abhirami Suresh responds confidently to the body-shaming comments made about her.