

മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള നടിയാണ് സുമ ജയറാം. പണ്ട് തനിക്ക് ഒരു സിനിമയുടെ സെറ്റിൽ നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കുവെക്കുകയാണ് നടിയിപ്പോൾ. മദ്യപിച്ച് ഒരു പ്രമുഖ സംവിധായകൻ താൻ കിടന്നിരുന്ന മുറിയുടെ കതകിൽ മുട്ടിയിരുന്നുവെന്നും പേടിച്ചു പോയെന്നും നടി പറഞ്ഞു. തനിക്ക് അന്ന് 17 വയസ് മാത്രമാണ് പ്രായം ഉണ്ടായിരുന്നതെന്നും നടി പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'വലിയൊരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്നു. പാലക്കാടാണ് ഷൂട്ടിങ്. ഞാനും അമ്മയുമാണ് പോയത്. ഒരു ആഴ്ചയായിരുന്നു ഷൂട്ടിങ് പറഞ്ഞിരുന്നത്. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് വൈകിട്ട് റൂമിലെത്തി. രാത്രി ഒമ്പത്-പത്ത് മണിയായപ്പോള്‍, ഒട്ടും പ്രതീക്ഷിക്കില്ല, വലിയൊരു സംവിധായകന്‍ ബാല്‍ക്കണിയിലൂടെ ഇറങ്ങി വന്ന് ഞങ്ങളുടെ വാതിലില്‍ തട്ടുകയാണ്. അദ്ദേഹത്തിന്റെ മുറി തൊട്ടടുത്തായിരുന്നു. ഞങ്ങള്‍ ജനലിലൂടെ കാണുന്നത് അദ്ദേഹം വാതില്‍ തട്ടുന്നതാണ്. അദ്ദേഹം ഫുള്‍ ഫിറ്റായിരുന്നു. നേരം വെളുത്താല്‍ ഫേസ് ചെയ്യേണ്ടത് അദ്ദേഹത്തേയല്ലേ.
എനിക്ക് അന്ന് പതിനാറോ പതിനേഴോ ആണ് പ്രായം. അമ്മേ പേടിയാകുന്നുവെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചാണ് കിടന്നത്. അമ്മയും ഉള്ളുകൊണ്ട് പേടിച്ചിട്ടുണ്ടാകും. കുറച്ച് നേരം അദ്ദേഹം ബാല്‍ക്കണിയില്‍ നിന്ന് വാതിലില്‍ തട്ടി. പിന്നീട് എന്തോ ശബ്ദം കേട്ട് അവിടെ നിന്നും പോയി. പിറ്റേന്ന് രാവിലെ സെറ്റിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ വായില്‍ നിന്നും കേള്‍ക്കുന്നത് ചീത്തയാണ്. പല നടിമാര്‍ക്കം ഇത്തരം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പലരും പേടിച്ചിട്ട് ഒന്നും പറയില്ല. എങ്ങനെയെങ്കിലും ഈ സിനിമയൊന്ന് തീര്‍ത്താല്‍ മതി എന്നാകും. അങ്ങനെ വരുമ്പോള്‍ പറഞ്ഞതില്‍ നിന്നും രണ്ട് സീന്‍ കുറയും,' സുമ പറഞ്ഞു.
Content Highlights: Suma Jayaram shares bad experience with director