
ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രമാണ് 'രാഞ്ജന'. ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രമായിരുന്നു ഇത്. സോനം കപൂർ ആയിരുന്നു സിനിമയിലെ നായിക. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയം കൈവരിച്ചിരുന്നു. 'അംബികാപതി' എന്ന പേരിൽ ഒരു തമിഴ് പതിപ്പും സിനിമയുടേതായി ഇറങ്ങിയിരുന്നു. അടുത്തിടെ എ ഐ ഉപയോഗിച്ച് സിനിമയുടെ ക്ലൈമാക്സിൽ മാറ്റം വരുത്തി റീ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിൽ നിയമനടപടി സ്വീകരിക്കാൻ ഒരുക്കുകയാണ് ധനുഷും സംവിധായകൻ ആനന്ദ് എൽ റായ്‌യും.
പുതിയ ക്ലൈമാക്സുമായി പുറത്തിറങ്ങിയ പതിപ്പിനെ 'വളരെ അപകടകരമായ കീഴ്വഴക്കം' എന്ന് വിശേഷിപ്പിച്ച റായ്, സ്വന്തം സൃഷ്ടികളുടെ ഉടമസ്ഥാവകാശത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ പങ്കുവെച്ചു. 'എന്റെ മറ്റു സിനിമകളെക്കുറിച്ചോർത്തും ഞാനിപ്പോൾ ആശങ്കയിലാണ്. ഇത്തരം ഇടപെടലുകളിൽ നിന്ന് ഞങ്ങളുടെ സൃഷ്ടികളെ സംരക്ഷിക്കാൻ ഞങ്ങൾ നിയമപരമായ പരിഹാരങ്ങൾ തേടുകയാണ്', അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ നിർമാതാക്കളായ ഇറോസ് ഇന്റർനാഷണൽ ആണ് പുതിയ പതിപ്പ് പുറത്തിറക്കിയത്. ഈ പതിപ്പിന്റെ റിലീസിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. പുതിയ പതിപ്പ് സിനിമയുടെ ആത്മാവിനെ നശിപ്പിക്കുന്നെന്നും സംവിധായകന്റെ സൃഷ്ടിയിൽ കൈകലർത്തുന്നതാണെന്നും കമന്റുകൾ ഉയർന്നിരുന്നു.
പുതിയ പതിപ്പിനെതിരെ പ്രതിഷേധവുമായി നടൻ ധനുഷും രംഗത്തെത്തിയിരുന്നു. താൻ 12 വർഷം മുമ്പ് ചെയ്ത സിനിമ ഇതായിരുന്നില്ലെന്നും 'എഐ' ഉപയോഗിക്കുന്നത് കലയ്ക്കും കലാകാരന്മാർക്കും ഒരുപോലെ ആശങ്കാജനകമായ കാര്യമാണെന്നും ധനുഷ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് നടന്റെ പ്രതികരണം.
''രാഞ്ജന'യുടെ ക്ലൈമാക്സ് മാറ്റി വീണ്ടും റിലീസ് ചെയ്തത് എന്നെ പൂർണ്ണമായും അസ്വസ്ഥനാക്കി. ഈ മാറ്റം സിനിമയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കി, എന്റെ വ്യക്തമായ എതിർപ്പ് വകവയ്ക്കാതെ ബന്ധപ്പെട്ട ആളുകൾ അത് മുന്നോട്ട് കൊണ്ടുപോയി. 12 വർഷം മുമ്പ് ഞാൻ കമ്മിറ്റ് ചെയ്ത സിനിമയല്ല ഇത്. സിനിമകളിലോ ഉള്ളടക്കത്തിലോ മാറ്റം വരുത്താൻ 'എഐ' ഉപയോഗിക്കുന്നത് കലയ്ക്കും കലാകാരന്മാർക്കും ഒരുപോലെ ആശങ്കാജനകമായ കാര്യമാണ്. കഥപറച്ചിലിന്റെ സമഗ്രതയെയും സിനിമയുടെ പാരമ്പര്യത്തെയും ഇത് ഭീഷണിപ്പെടുത്തുന്നു. ഭാവിയിൽ ഇത്തരം രീതികൾ തടയുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു,' ധനുഷ് പറഞ്ഞു.
Content Highlights: Dhanush and Aanand L Rai ready for legal action against Raanjana's AI climax