
ദിൽജിത് ദോസാഞ്ച്, ഹാനിയ ആമിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമർ ഹുണ്ടൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൊറർ കോമഡി സിനിമയാണ് സർദാർജി 3. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ നായകനായ ദിൽജിത് ദോസാഞ്ചിന് നേരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. പാക് താരം ഹാനിയയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ പേരിലാണ് നടന് വിമർശനങ്ങൾ ലഭിച്ചത്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ദിൽജിത് ദോസാഞ്ച്.
സിനിമയുടെ ഷൂട്ട് ആരംഭിക്കുമ്പോൾ ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നെന്നും എന്നാൽ അതിന് ശേഷം സംഭവിച്ചത് തങ്ങളുടെ നിയന്ത്രണത്തിന് അതീതമായിരുന്നു എന്നും ദിൽജിത് പറഞ്ഞു. ഈ വിഷയത്തിൽ താൻ നിർമാതാക്കൾക്ക് ഒപ്പമാണെന്നും ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ദിൽജിത് വ്യക്തമാക്കി.
'ഈ സിനിമ എടുത്തപ്പോൾ ഇരുരാജ്യങ്ങൾക്കിടയിലും എല്ലാം ശാന്തമായിരുന്നു. ഫെബ്രുവരിയിൽ ആണ് ഞങ്ങൾ ഈ സിനിമ ചിത്രീകരിക്കുന്നത്. എന്നാൽ അതിന് ശേഷം, ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഒരുപാട് വലിയ കാര്യങ്ങൾ സംഭവിച്ചു. അതിനാൽ, സിനിമ ഇപ്പോൾ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന് നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുകയാണ്. നിർമ്മാതാക്കൾ ധാരാളം പണം ഈ സിനിമയ്ക്കായി മുടക്കിയിട്ടുണ്ട്. ഇന്ത്യയിൽ റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ നഷ്ടമുണ്ടാകുമെന്ന് നിർമാതാക്കൾക്ക് ബോധ്യമുണ്ട്', ദിൽജിത് പറഞ്ഞു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ദിൽജിത്തിനും വിമർശങ്ങൾ നേരിടേണ്ടി വരുന്നത്. 'പാകിസ്ഥാൻ അഭിനേതാക്കളെ ഇന്ത്യയിൽ കർശനമായി നിരോധിച്ചിരിക്കെ, ദിൽജിത് ദോസാഞ്ചും ഹാനിയ ആമിറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ലജ്ജ തോന്നുന്നു', എന്നാണ് ഒരാൾ എക്സിൽ കുറിച്ചിരിക്കുന്നത്. ദിൽജിത് ദോസാഞ്ചിനെ ഇനി വരാനിരിക്കുന്ന ബോർഡർ 2 എന്ന സിനിമയിൽ നിന്ന് പുറത്താക്കുകയും ഇന്ത്യൻ ഇൻഡസ്ട്രിയിൽ നിന്ന് ആജീവനാന്തമായി വിലക്കണം എന്നും കമന്റുകൾ ഉയർന്നു.
വ്യാപക വിമർശനത്തിന് പിന്നാലെ ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ യൂട്യൂബിൽ നിന്നും നീക്കം ചെയ്തു. അതേസമയം, ട്രെയ്‌ലർ ദിൽജിത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ലഭ്യമാണ്. ചിത്രം ഓവർസീസിൽ മാത്രമാണ് റിലീസിന് ഒരുങ്ങുന്നതെന്ന് എന്നാണ് പുതിയ റിപ്പോർട്ട്. ജൂൺ 27 നാണ് ചിത്രം പുറത്തിറങ്ങാനിരിക്കുന്നത്.
Content Highlights: Diljit Dosanjh responds to the recent criticisms