
പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ 'ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ റിലീസ് കഴിഞ്ഞ ദിവസം സെൻസർ ബോർഡ് തടഞ്ഞിരുന്നു. സിനിമയുടെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. തുടർന്ന് ഈ വിഷയത്തിൽ സിനിമയുടെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴിതാ സെൻസർ ബോർഡിനോട് വിശദീകരണം തേടിയിരിക്കുകയാണ് ഹൈക്കോടതി.
സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റി നാളെ സിനിമ കാണും തുടർന്ന് സിനിമയുടെ പ്രദർശനാനുമതി സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് സെൻസർ ബോർഡ് കോടതിയെ അറിയിച്ചത്. നിർമാതാക്കൾ നൽകിയ ഹർജിയെ തുടർന്ന് ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കാനായി മാറ്റിവെച്ചു. ആറ് ദിവസം പിന്നിട്ടിട്ടും നിലപാടറിയിക്കാതെ സിബിഎഫ്സി തുടരുന്നതിനെതിരെയാണ് അണിയറപ്രവർത്തകർ ഹർജി നൽകിയത്. ഈ മാസം 18 നായിരുന്നു സിനിമയുടെ സെൻസറിങ് പൂർത്തിയായത്. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് സിബിഎഫ്സിയുടെ നിർദ്ദേശം. അതേസമയം, പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ ആണ് നിർമ്മാതാക്കൾ. ഇതോടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയില്ലെന്ന തീരുമാനത്തിലെത്തിയത്.
ജൂൺ 27 നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്. അതേസമയം, ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ നേരത്തെ പൂർത്തിയായിരുന്നു. U/A 13+ റേറ്റിങ് ആയിരുന്നു സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന് ഒരു കട്ട്സ് പോലുമില്ലാതെ മികച്ച അഭിപ്രായമാണ് സെൻസർ ബോർഡ് നൽകിയത്. അതേസമയം, സിനിമയുടെ റിലീസ് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. സെന്‍സര്‍ബോര്‍ഡിന്റെ നടപടി ന്യായമാണോയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
Content Highlights: High Court seeks explanation from Censor Board on release of 'JSK- Janaki vs State of Kerala'