
പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ 'ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ റിലീസ് കഴിഞ്ഞ ദിവസം സെൻസർ ബോർഡ് തടഞ്ഞിരുന്നു. സിനിമയുടെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.
ആറ് ദിവസം പിന്നിട്ടിട്ടും നിലപാടറിയിക്കാതെ സിബിഎഫ്സി തുടരുന്നതിനെതിരെ അണിയറപ്രവർത്തകർ ഹർജി നൽകും. ചിത്രം പുറത്തിറക്കാനായി സെൻസറിംഗ് സർട്ടിഫിക്കറ്റോ ഷോക്കോസോ സിബിഎഫ്സി നൽകുന്നില്ല. ഈ മാസം 18 നായിരുന്നു സിനിമയുടെ സെൻസറിങ് പൂർത്തിയായത്. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നാണ് സിബിഎഫ്സിയുടെ നിർദ്ദേശം. അതേസമയം, പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ ആണ് നിർമ്മാതാക്കൾ. ഇതോടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയില്ലെന്ന തീരുമാനത്തിലെത്തിയത്.
ജൂൺ 27 നാണു സിനിമയുടെ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്. അതേസമയം, ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ നേരത്തെ പൂർത്തിയായിരുന്നു. U/A 13+ റേറ്റിങ് ആയിരുന്നു സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന് ഒരു കട്ട്സ് പോലുമില്ലാതെ മികച്ച അഭിപ്രായമാണ് സെൻസർ ബോർഡ് നൽകിയത്. അതേസമയം, സിനിമയുടെ റിലീസ് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. സെന്‍സര്‍ബോര്‍ഡിന്റെ നടപടി ന്യായമാണോയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'സിനിമയുടെ പേരില്‍ നിന്നുമാത്രമല്ല കഥാപാത്രത്തിന്റെ പേര് തന്നെ മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. വാക്കാലുള്ള നിര്‍ദേശമാണ്. രേഖാമൂലം നല്‍കിയാല്‍ നിയമപരമായി നിലനില്‍ക്കില്ലെന്നത് സെന്‍സര്‍ബോര്‍ഡിന് അറിയാം. സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനാണ് തീരുമാനം എടുത്തത്. സമീപകാലത്ത് വേറെയും ഇത്തരത്തിലുള്ള തീരുമാനം അദ്ദേഹം എടുത്തിട്ടുണ്ട്', ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Content Highlights: Team JSK to approach High Court against Censor Board