
തെന്നിന്ത്യൻ സൂപ്പർ താരം രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ഗെയിം ചേഞ്ചർ’. വൻ ഹൈപ്പിൽ വമ്പൻ ബഡ്ജറ്റിൽ എത്തിയ സിനിമ തിയേറ്ററിൽ നിരാശയാണ് സമ്മാനിച്ചത്. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ തിരക്കഥയ്ക്കും സംവിധായകൻ ഷങ്കറിനും വലിയ വിമർശനങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം സിനിമാജീവിതത്തിലെ ആദ്യത്തെ തെറ്റായ തീരുമാനമായിരുന്നു എന്ന് തുറന്നുപറയുകയാണ് നിർമാതാവായ ദിൽ രാജു.
ഗെയിം ചേഞ്ചറിൽ ഉണ്ടായ വീഴ്ചകളെ മനസിലാക്കി മുന്നോട്ട് പോകുമെന്നും ചിത്രം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഒരു കരാര്‍ ഉണ്ടാക്കാത്തത് തെറ്റായിപ്പോയി എന്നും ദിൽ രാജു ഒരു അഭിമുഖത്തിൽ പറഞ്ഞു. 'എന്റെ സിനിമാ ജീവിതത്തിൽ, ഷങ്കറിനെപ്പോലുള്ള വലിയ സംവിധായകരുടെ കൂടെ ഞാൻ ഒരിക്കലും വർക്ക് ചെയ്തിട്ടില്ല. ഗെയിം ചേഞ്ചർ എന്റെ ആദ്യത്തെ തെറ്റായ തീരുമാനമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കരാറിൽ എല്ലാ കാര്യങ്ങളും വ്യക്തമായി പരാമർശിച്ചതിന് ശേഷം നിർമ്മാണത്തിലേക്ക് കടക്കണമായിരുന്നു'.
'എന്തെങ്കിലും തെറ്റായി സംഭവിക്കുമ്പോള്‍ അത് നിര്‍ത്തുക എന്നത് നിര്‍മാതാവിന്‍റെ ഉത്തരവാദിത്തമാണ്. എന്നാല്‍ എനിക്ക് അതിന് സാധിച്ചില്ല. അതെന്‍റെ പരാജയമാണ്. അത് ഞാന്‍ അംഗീകരിക്കണം. ഗെയിം ചേഞ്ചറിന് നാലര റൺടൈമുണ്ടായിരുന്നെന്ന ഒരു എഡിറ്ററുടെ പ്രസ്താവന കണ്ടിരുന്നു. അത് ശരിയാണ്, വലിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കുമ്പോൾ അത്തരം കാര്യങ്ങൾ സംഭവിക്കും. സംഭവിച്ച തെറ്റുകളെ ഞാൻ അംഗീകരിച്ച് മുന്നോട്ട് പോകുന്നു', ദിൽ രാജു പറഞ്ഞു.
ഗെയിം ചേഞ്ചർ എന്ന സിനിമയിൽ സംവിധായകൻ ഷങ്കറിനോടൊപ്പം ജോലി ചെയ്തപ്പോള്‍ ഉണ്ടായത് മോശം അനുഭവമായിരുന്നെന്നായിരുന്നു. എഡിറ്റർ ഷമീർ മുഹമ്മദ് പറഞ്ഞത്. ഒരു കൊല്ലം കൊണ്ട് തീർക്കേണ്ട സിനിമ മൂന്ന് കൊല്ലം നീണ്ടു പോയി എന്നും തുടർന്ന് മലയാളത്തിൽ സിനിമകൾ ചെയ്യാൻ ഉണ്ടായിരുന്നതിനാൽ ഗെയിം ചേഞ്ചറിൽ നിന്ന് പിന്മാറിയെന്നും ഷമീർ പറഞ്ഞു. ഏഴര മണിക്കൂർ ആയിരുന്നു ഗെയിം ചേഞ്ചറിന്റെ ആദ്യത്തെ ദൈർഘ്യം താനത് വെട്ടിച്ചുരുക്കി മൂന്നര മണിക്കൂർ ആക്കിയെന്നും കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ ഷമീർ മുഹമ്മദ് പറഞ്ഞു.
Content Highlights: Dil Raju calls working with Shankar on Ram Charan’s Game Changer a wrong step