
കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ പരാജയം മൂലം റിലീസ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുൻപ് തന്നെ തമിഴ്‌നാട്ടിലെ പല തിയേറ്ററുകളും സിനിമയുടെ പ്രദർശനം നിർത്തിവെച്ചിരിക്കുകയാണ്.
തങ്ങൾക്ക് സംഭവിച്ച നഷ്ടത്തിനുപകരം നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങിയിരിക്കുകയാണ് തമിഴ്നാട്ടിലെ തിയേറ്ററുടമകൾ എന്നാണ് നാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിതരണക്കാരായ റെഡ് ജയന്റ് മൂവീസിൽ നിന്നും നിർമ്മാതാക്കളായ കമൽ ഹാസൻ, മണി രത്നം എന്നിവരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് തിയേറ്ററുടമകളുടെ നീക്കമെന്നാണ് വിവരം.
അതേസമയം, നെറ്റ്ഫ്ലിക്സുമായി സിനിമ ഒപ്പുവെച്ച 130 കോടി രൂപയുടെ ഒടിടി കരാർ പുനരവലോകനത്തിന് വിധേയമാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. കരാർ തുകയിൽ 25 ശതമാനത്തോളം കുറവ് വരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. തിയേറ്റർ റണ്ണിന് ശേഷം 28 ദിവസങ്ങൾ കഴിഞ്ഞാണ് സിനിമ ഒടിടി റിലീസായി എത്തുന്നത്, എന്നാൽ തഗ് ലൈഫ് നേരത്തെ ഒടിടിയിൽ എത്തുമെന്നും സൂചനയുണ്ട്.
സാക്നിൽക്ക് റിപ്പോർട്ടനുസരിച്ച് 45 കോടിയാണ് തഗ് ലൈഫിന്റെ വാരാന്ത്യ കളക്ഷൻ. കമൽഹാസന്റേതായി 2022-ൽ പുറത്തിറങ്ങിയ വിക്രം ഒരാഴ്ച കൊണ്ട് നേടിയത് 168 കോടി രൂപയാണ്. കേരളത്തിൽ തഗ് ലൈഫ് പ്രദർശിപ്പിച്ചിരുന്ന തിയേറ്ററുകളിൽ മോഹൻലാലിൻറെ റീ റിലീസ് ചിത്രമായ ഛോട്ടാ മുംബൈ പ്രദർശിപ്പിച്ചിരുന്നു.
Content Highlight: Theater owners plan to demand compensation for the failure of the movie Thug Life