
ആമിർ ഖാൻ, അമിതാഭ് ബച്ചൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ സിനിമയാണ് 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ'. വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമ വലിയ പരാജയമാണ് ബോക്സ് ഓഫീസിൽ ഏറ്റുവാങ്ങിയത്. ചിത്രത്തിലെ ആമിറിന്റെ പ്രകടനവും വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ' തിയേറ്ററിൽ വലിയ പരാജയമാകുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് നടൻ ആമിർ ഖാൻ. സിനിമയിൽ താൻ തൃപ്തനല്ലായിരുന്നെന്നും തനിക്കും ആ സിനിമ ഇഷ്ടമായില്ല എന്നും ആമിർ മനസുതുറന്നു. രാജ് ഷമാണിയുമായി നടത്തിയ അഭിമുഖത്തിലാണ് ആമിർ ഇക്കാര്യം പറഞ്ഞത്.
'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ പരാജയപ്പെട്ടതിൽ എനിക്ക് അത്ഭുതമൊന്നുമില്ല കാരണം എനിക്കും ആ സിനിമ ഇഷ്ടമല്ല. ആ സിനിമ റിലീസാകുമ്പോൾ ഞാൻ സന്തോഷവാനല്ലായിരുന്നു. എന്റെ ഒരു സിനിമ റിലീസാകുന്നതിന് മുൻപ് രണ്ട് മാസം തൊട്ട് എനിക്ക് ഉറങ്ങാൻ കഴിയാറില്ല. കാരണം എന്റെ മൈൻഡ് ഓവർടൈം ആയി വർക്ക് ആകും. പക്ഷെ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ റിലീസിന് മുൻപ് ഞാൻ നന്നായി ഉറങ്ങുന്നുണ്ടെന്നായിരുന്നു എന്നാണ് എന്റെ മുൻ ഭാര്യയായ കിരൺ റാവു പറഞ്ഞത്. അപ്പോൾ ഞാൻ കിരണിനോട് പറഞ്ഞു ആ സിനിമ വർക്ക് ആകില്ലെന്ന്. എന്റെ ഉള്ളിൽ ആ സിനിമയെ ഓർത്ത് ഒരു പ്രതീക്ഷയോ ആവേശമോ ഇല്ലായിരുന്നു.
പക്ഷെ സിനിമയുടെ സംവിധായകനും നിർമ്മാതാവിനും സിനിമയിൽ പൂർണ വിശ്വാസമുള്ളപ്പോൾ എനിക്കൊന്നും ചെയ്യാനാകില്ലല്ലോ. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ വർക്ക് ആകില്ലെന്ന് എനിക്ക് 100 ശതമാനം ഉറപ്പായിരുന്നു', ആമിർ ഖാൻ പറഞ്ഞു.
യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് സിനിമ നിർമിച്ചത്. അമിതാഭ് ബച്ചന്‍, ഫാത്തിമ സന ഷെയ്ഖ്, കത്രീന കൈഫ്, റോണിത് റോയ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. 300 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് 335 നേടാനായെങ്കിലും ചിത്രം സാമ്പത്തികമായി പരാജയമാകുകയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയ്ക്കും മേക്കിങ്ങിനും വിമർശനങ്ങൾ നേരിട്ടിരുന്നു.
Content Highlights: I knew that Thugs of Hindostan is going to be a flop says Aamir Khan