
‘ദസറ’യ്ക്ക് ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ദി പാരഡൈസ്’ ആദ്യ ഗ്ലിംപ്സ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, മലയാളം, ഇംഗ്ലിഷ്, സ്പാനിഷ്, ബംഗാളി ഭാഷകളിലായാണ് ടീസർ പുറത്തിറങ്ങിയത്. ഇതിൽ മലയാളം ടീസറിലെ ഒരു രംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ടീസറിലെ ഒരു രംഗത്തിൽ നാനിയുടെ കൈയ്യിൽ അസഭ്യവാക്ക് പച്ചകുത്തിയിരിക്കുന്നതായി കാണിക്കുന്നുണ്ട്. ഇതാണ് ചർച്ചയ്ക്ക് വിഷമായിരിക്കുന്നത്. ഇത് തെലുങ്ക് ഡയലോഗ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ സംഭവിച്ച പിഴവാണോ എന്ന് ചില പ്രേക്ഷകർ സംശയം ഉന്നയിക്കുന്നുണ്ട്.
എന്നാൽ വളരെ 'റോ'യായ രീതിയിലാണ് ചിത്രത്തെ കഥ പറയുന്നതെന്നും എല്ലാ ഭാഷകളിലെ ടീസറിലും സമാനമായ അർത്ഥം വരുന്ന വാക്കാണ് കാണിക്കുന്നതെന്നും ചിലർ മറുപടി നൽകിയിട്ടുമുണ്ട്. ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.
ചരിത്രത്തിൽ തിരസ്‌കരിക്കപ്പെട്ട ഒരു കൂട്ടം ആളുകളെ ഒരുമിപ്പിക്കുന്ന നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് വേണ്ടി വലിയ ശാരീരിക പരിവർത്തനത്തിന് വിധേയനായ നാനിയുടെ, ശക്തമായ ലുക്ക് ടീസറിന്റെ ഹൈലൈറ്റ് ആണ്.
അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. ജെഴ്സി, ഗ്യാങ്‌ലീഡർ എന്നീ സിനിമകൾക്കു ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നസുധാകർ ചെറുകുരിയാണ് നിർമാണം. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് 'ദ് പാരഡൈസ്' ഒരുങ്ങുന്നത്. ജി.കെ. വിഷ്ണുവാണ് ഛായാഗ്രഹണം. എഡിറ്റിങ് നവീൻ നൂലി.
Content Highlights: Nani movie The paradise malayalam teaser trending in social media