

നസ്ലെൻ, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഗീരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഒരു റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയത് 130 കോടിയാണ്. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ സിനിമയാണ് പ്രേമലു എന്നും മൂന്ന് കോടി മുതൽമുടക്കിൽ ഒരുങ്ങിയ സിനിമ വലിയ നേട്ടമാണ് കൊയ്തതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ അതിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകനും നടനയുമായ ദിലീഷ് പോത്തൻ.
മൂന്ന് കോടി രൂപയ്ക്കൊന്നും പടം ചെയ്യാൻ കഴിയില്ലെന്നും പ്രേമലുവിന്റെ ബഡ്ജറ്റ് അതിലും കൂടുതലാണെന്നും ദിലീഷ് പോത്തൻ പറഞ്ഞു. 'ഞാനും ഓൺലൈനിൽ സിനിമയുടെ ബഡ്ജറ്റ് കേട്ടിട്ട് ഞെട്ടിപോയി. അതൊന്നും അല്ല പ്രേമലുവിന്റെ ബഡ്ജറ്റ് അതിൽ കൂടുതൽ ക്യാഷ് മുടക്കിയിട്ടുണ്ട്. ഞാൻ എവിടെയോ വായിച്ചു ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടിയ സിനിമയാണ് പ്രേമലു എന്നും മൂന്ന് കോടി രൂപയാണ് സിനിമയുടെ ബഡ്ജറ്റ് എന്നും. മൂന്ന് കോടി രൂപയ്ക്കൊന്നും പടം ചെയ്യാൻ പറ്റൂല. നല്ല കളക്ഷൻ കിട്ടിയ പടമാണ് പ്രേമലു പക്ഷേ ആ സ്റ്റേറ്റ്മെൻ്റ് കറക്റ്റ് ആണോയെന്ന് അറിയില്ല', ദിലീഷ് പോത്തൻ പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2024 ഫെബ്രുവരി ഒമ്പതിനായിരുന്നു പ്രേമലു റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത 'പ്രേമലു' പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു. ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് അണിയറപ്രവർത്തകർ സിനിമക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാനാണ് പദ്ധതി. രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കും.
Content Highlights: Dileesh Pothan talks about Premalu 2 budget