
തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ കടുവ. പിന്നീട് ഒടിടി റിലീസിന് ശേഷം സിനിമയിലെ ചില രംഗങ്ങളിൽ അനുഭവപ്പെട്ട വെളിച്ചം ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചില അഭിപ്രായങ്ങൾ വന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ ചില ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. എഡിറ്റിംഗ് സമയത്ത് വന്നൊരു തെറ്റാണിത് എന്ന വിമർശനങ്ങളുമുണ്ടായി. ഇപ്പോഴിതാ ആ രംഗങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സിനിമയുടെ എഡിറ്ററായ ഷമീർ മുഹമ്മദ്.
അനാമോർഫിക് ലെൻസിലാണ് കടുവയുടെ ചിത്രീകരണം നടന്നത്. എതിർവശത്ത് ലൈറ്റ് അടിച്ചപ്പോൾ ക്യാമറയിൽ ഫ്ലെയർ വന്നതായിരുന്നു അത്. എന്നാൽ അതിന്റെ പേരിൽ തനിക്ക് ചില വിമർശനങ്ങൾ നേരിടേണ്ടി വന്നു. തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സമയത്ത് ഇത് കണ്ടിട്ട് പ്രൊജക്ടർ തകരാറായോ എന്ന സംശയം മൂലം പ്രദർശനം നിർത്തിവെച്ച സംഭവം പോലുമുണ്ടായതായി അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷമീർ മുഹമ്മദ്.
'അത് അനാമോർഫിക് ലെൻസിൽ ഷൂട്ട് ചെയ്തിട്ട് എതിരവശത്ത് ലൈറ്റ് അടിച്ചപ്പോൾ ക്യാമറയിൽ വന്ന ഫ്ലെയർ ആണത്. അത് എഡിറ്റിൽ ചെയ്തതാണ് എന്ന് പലരും പറഞ്ഞു. ചില തിയേറ്ററുകളിൽ പ്രൊജക്ടർ കംപ്ലയിന്റ് ആയെന്ന് പറഞ്ഞ് ഷോ വരെ നിർത്തി വെച്ചു. അത് കുറച്ച് ഓവർഡൂ ആയി ചെയ്തതാണ്. അത് ഒരിക്കലും എഡിറ്റിൽ മാറ്റാനും പറ്റില്ല,' എന്ന് ഷമീർ മുഹമ്മദ് പറഞ്ഞു.
2022ൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രമായിരുന്നു കടുവ. ജിനു എബ്രഹാമിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയിൽ വിവേക് ഒബ്‌റോയ്, സംയുക്‌ത മേനോൻ, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജേക്സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
Content Highlights: Shameer Muhammed Talks About The Trolls About Editing In Kaduva Movie