
പയ്യന്നൂർ: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യവേ വണ്ണാത്തിപ്പുഴയിൽ ഒഴുകിപ്പോയ കാർ കണ്ടെത്തി. മൂന്ന് ദിവസത്തിനുശേഷം ജലനിരപ്പ് താഴ്ന്നപ്പോഴാണ് കാർ ലഭിച്ചത്. അപകടം നടന്ന മുക്കൂട് പാലത്തിന് 300 മീറ്റർ അകലെ നിന്നാണ് കാർ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവമുണ്ടായത്. തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശികളായ ഹുസൈൻ, മുഹമ്മദ് കുഞ്ഞി, ഹാരിസ് എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. മൂക്കൂട് പാലത്തിലൂടെ വെള്ളം ശക്തമായി ഒഴുകുന്നുണ്ടായിരുന്നു. പാലം കടക്കുന്നതിനിടെ കാർ പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
വെള്ളം കുത്തിയൊഴുകുകയാണെന്നും അതുവഴി പോകരുതെന്നും നാട്ടുകാർ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ മഴയായതുകൊണ്ട് ഇത് കേൾക്കാതെ സംഘം കാർ ഓടിച്ചുപോകുകയായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാലത്തിന് മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് മനസിലാക്കാതെ വണ്ടിയിറക്കിയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.
Content Highlights: missing car in vannathipuzha river found