ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അയർലൻഡിനെ 16 ഓവറിൽ വെറും 96 റൺസിലാണ് ഇന്ത്യൻ സംഘം പിടിച്ചുകെട്ടിയത്. എന്നാൽ ഈ പ്രകടനത്തിനിടയിലും ടീമിലെ ഒരു പേസർക്കെതിരെ ആരാധകർ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. നാല് ഓവർ എറിഞ്ഞ അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് നേടിയെങ്കിലും 35 റൺസ് വിട്ടുകൊടുത്തു.
അർഷ്ദീപ് എറിഞ്ഞ രണ്ടാം ഓവറിൽ നാല് വൈഡ് ഉൾപ്പടെ 13 റൺസ് വിട്ടുകൊടുത്തു. അവസാന ഓവറിൽ 16 റൺസാണ് വിട്ടുനൽകിയത്. സ്വിംഗും ബൗൺസും പുല്ലും നിറഞ്ഞ പിച്ചിലാണ് താരത്തിന്റെ ഈ പ്രകടനമെന്ന് ഒരു ആരാധകൻ ചൂണ്ടിക്കാട്ടുന്നു. സ്വിംഗുള്ള പിച്ചിൽ ഭേദപ്പെട്ട രീതിയിൽ പന്തെറിയുന്ന അർഷ്ദീപ് മറ്റെല്ലാ സാഹചര്യങ്ങളിലും തല്ലുകൊള്ളുന്നുവെന്ന് മറ്റൊരു ആരാധകൻ ചൂണ്ടിക്കാട്ടുന്നു. താരത്തിന്റെ ഈ പ്രകടനത്തിൽ അതിശയമില്ലെന്നാണ് വേറൊരു ആരാധകൻ പറയുന്നത്.
അതിനിടെ അർഷ്ദീപിനെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ രംഗത്തെത്തി. മറ്റെല്ലാ താരങ്ങൾക്കും ടെസ്റ്റ് ക്രിക്കറ്റ് കളിച്ച് അനുഭവ സമ്പത്തുണ്ട്. അർഷ്ദീപ് ടെസ്റ്റ് കളിച്ചിട്ടില്ല. ഇന്നിംഗ്സിന്റെ തുടക്കത്തിൽ താരം നേടിയ രണ്ട് വിക്കറ്റുകളാണ് ഇന്ത്യൻ ടീമിന് മേൽക്കൈ നൽകിയതെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.