ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിന് മുമ്പായി പരിശീലന മത്സരത്തിൽ നിരാശപ്പെടുത്തി സഞ്ജു സാംസൺ. ആറ് പന്ത് നേരിട്ട താരം ഒരു റൺസ് മാത്രമാണ് നേടിയത്. ഷൊറിഫുൾ ഇസ്ലാമിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് മലയാളി താരം പുറത്തായത്. മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായാണ് സഞ്ജു കളത്തിലിറങ്ങിയത്.
ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പിന് മുമ്പുള്ള ഏക പരിശീലന മത്സരമായതിനാൽ വിക്കറ്റ് മനസിലാക്കിയാണ് ഇന്ത്യൻ താരങ്ങൾ ബാറ്റ് ചെയ്യുന്നത്. ടീം ഇലവനിൽ ചില മാറ്റങ്ങളും രോഹിത് ശർമ്മ നടത്തുന്നുണ്ടെന്നാണ് സൂചന. മൂന്നാം നമ്പറിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ക്രീസിലെത്തിയതും യശസ്വി ജയ്സ്വാൾ ഇറങ്ങാൻ വൈകുന്നതും ഇതിന് ഉദാഹരണമാണ്.
ലോകകപ്പിൽ ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയർലൻഡ് ആണ് നീലപ്പടയുടെ ആദ്യ എതിരാളികൾ. ജൂൺ ഒമ്പതിന് നടക്കുന്ന മത്സരത്തിൽ പാകിസ്താനെ ഇന്ത്യ നേരിടും. കാനഡയും അമേരിക്കയുമാണ് മറ്റ് മത്സരങ്ങളിൽ ടീം ഇന്ത്യയുടെ എതിരാളികൾ. നാളെ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് ജൂൺ 30 വരെ നീളും.