ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ഡൽഹിയെ ബാറ്റിംഗിനയച്ചു. ഇതോടെ ജേക്ക് ഫ്രെസർ മക്ഗർഗിന്റെ ബാറ്റിംഗ് കാണാനുള്ള ആവേശത്തിലായി ആരാധകർ. ഒരൽപ്പം പതിയെയയാണ് മക്ഗർഗ് കളിതുടങ്ങിയത്.
ആദ്യ മൂന്ന് പന്തിൽ റൺസൊന്നും എടുക്കാൻ വെടിക്കെട്ട് താരത്തിന് കഴിഞ്ഞില്ല. നാലാം പന്തിൽ ബോൾട്ടിന്റെ ഒരു ഷോർട്ട് ബോൾ മക്ഗർഗിന്റെ ശരീരത്തിൽ തട്ടി. ഇതോടെ താരത്തിനായി മെഡിക്കൽ സംഘത്തിന് വരേണ്ടിവന്നു. ഒരൽപ്പം സമയത്തിന് ശേഷമാണ് മത്സരം പുഃനരാരംഭിച്ചത്. തൊട്ടടുത്ത പന്ത് ബൗണ്ടറി നേടി താരം താൻ ഉടൻ മറുപടി നൽകുമെന്ന് വ്യക്തമാക്കി.
മത്സരത്തിൽ പിന്നീട് കണ്ടത് മക്ഗർഗിന്റെ വെടിക്കെട്ട് ബാറ്റിംഗാണ്. ആവേശ് ഖാന്റെ ഒരോവറിൽ 28 റൺസാണ് ഓസ്ട്രേലിയൻ താരം അടിച്ചുകൂട്ടി. 18 പന്തിൽ 50 റൺസ് തികച്ചു. ഏഴ് ഫോറും മൂന്ന് സിക്സും സഹിതമാണ് താരത്തിന്റെ ഇന്നിംഗ്സ്. എന്നാൽ 19-ാം പന്തിൽ മക്ഗുർഗ് പുറത്തായി. രവിചന്ദ്രൻ അശ്വിന്റെയും സഞ്ജു സാംസണിന്റെയും തന്ത്രമാണ് മക്ഗർഗിനെ പുറത്താക്കിയത്. സഞ്ജു പറഞ്ഞ പ്രകാരം സ്റ്റമ്പിലേക്ക് ഒരു ഫുൾഡോസ് അശ്വിൻ എറിഞ്ഞു. ഈ പന്തിൽ ബാറ്റുവെച്ച മക്ഗർഗിനെ കവറിൽ ഡൊണോവന്‍ ഫെരേര പിടികൂടി.