ലഖ്നൗ: ടി20 ലോകകപ്പിനുള്ള ഇന്ത്യന് ടീമില് യുവതാരം റിങ്കു സിങ്ങിനെ ഒഴിവാക്കിയതില് പ്രതികരിച്ച് പിതാവ് ഖന്ചന്ദ്ര സിങ്. ചൊവ്വാഴ്ച പ്രഖ്യാപിച്ച 15 അംഗ സ്ക്വാഡില് റിങ്കുവിനെ ഒഴിവാക്കിയിരുന്നു. ടീമിന്റെ റിസര്വ് നിരയിലാണ് റിങ്കു സിങ്ങിന് സ്ഥാനം ലഭിച്ചത്. തന്റെ മകന് ലോകകപ്പ് ടീമില് സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ഒഴിവാക്കിയ വാർത്ത ഹൃദയം തകര്ത്തെന്നും റിങ്കുവിന്റെ പിതാവ് വൈകാരികമായി പ്രതികരിച്ചു.
'റിങ്കുവിന്റെ പേര് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില് ഉണ്ടാവുമെന്ന് ഞങ്ങള് പ്രതീക്ഷിച്ചിരുന്നു. സന്തോഷം പങ്കുവെക്കുന്നതിനായി മധുരപലഹാരങ്ങളും പടക്കമങ്ങളുമെല്ലാം വാങ്ങിസൂക്ഷിക്കുകയും ചെയ്തു. ഞങ്ങള് വളരെ സന്തോഷത്തിലായിരുന്നു', പിതാവ് പറയുന്നു.
റിങ്കു അവന്റെ അമ്മയെ വിളിച്ചാണ് വാര്ത്തയറിയിച്ചത്. അവന്റെ ഹൃദയം തകര്ന്നിരുന്നു. ആദ്യ 15ല് താനില്ല എന്നും ആദ്യത്തെ 18ലാണ് ഉള്ളത് എന്നുമാണ് അവന് പറഞ്ഞത്', റിങ്കുവിന്റെ പിതാവ് പറഞ്ഞു.
ഇന്ത്യന് പ്രീമിയര് ലീഗ് സീസണില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ റിങ്കുവിന്റെ മോശം പ്രകടനമാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്. ഐപിഎല്ലില് മത്സരങ്ങളിലും ഇംപാക്ട് താരമായാണ് റിങ്കു കളത്തിലിറങ്ങിയത്. രണ്ട് ഏകദിനത്തിന്റെയും 15 ട്വന്റി 20 മത്സരങ്ങളുടെയും അനുഭവ സമ്പത്തുള്ള റിങ്കുവിനെ ഒഴിവാക്കാന് ഒടുവില് ബിസിസിഐ നിര്ബന്ധിതരാവുകയായിരുന്നു.