മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗില് മുംബൈ ഇന്ത്യന്സിനെ വീഴ്ത്തി രാജസ്ഥാന് റോയല്സ്. മുംബൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം 15.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. ഒരിക്കൽകൂടെ റിയാൻ പരാഗിന്റെ അവസരോചിത ഇന്നിംഗ്സാണ് രാജസ്ഥാന് തുണയായത്. ഇതോടെ തുടർച്ചയായ മൂന്നാം മത്സരത്തിലും മുംബൈ പരാജയപ്പെട്ടു.
മത്സരത്തില് ടോസ് നേടിയ രാജസ്ഥാന് റോയല്സ് ഫീല്ഡിംഗിനിറങ്ങി. വാങ്കഡെയില് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം ഞെട്ടിച്ചു. എന്നാല് ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ബൗളര്മാര് മിന്നല് പ്രകടനം പുറത്തെടുത്തു. രോഹിത് ശര്മ്മയെയും നമന് ധിറിനെയും ആദ്യ ഓവറില് തന്നെ ബോള്ട്ട് മടക്കി. ഇരുവര്ക്കും റണ്സ് നേടാന് കഴിഞ്ഞില്ല. പിന്നീട് ഡഗ് ഔട്ടിലേക്ക് മുംബൈ നിരയുടെ ഘോഷയാത്ര.
നാല് താരങ്ങള്ക്ക് മാത്രമാണ് മുംബൈ നിരയില് രണ്ടക്കം കടക്കാനായത്. 34 റണ്സെടുത്ത ക്യാപ്റ്റന് ഹാര്ദ്ദിക്ക് പാണ്ഡ്യ, 32 റണ്സെടുത്ത തിലക് വര്മ്മ എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. രാജസ്ഥാനായി ട്രെന്റ് ബോള്ട്ടും യൂസ്വേന്ദ്ര ചഹലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ രാജസ്ഥാനും തകർച്ചയോടെയാണ് തുടങ്ങിയത്. മുൻനിരയിൽ ജയ്സ്വാൾ 10, ബട്ലർ 13, സഞ്ജു 12 എന്നിങ്ങനെ സ്കോർ ചെയ്തു. എന്നാൽ പുറത്താകാതെ 39 പന്തിൽ 54 റൺസുമായി റിയാൻ പരാഗ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. രവിചന്ദ്രൻ അശ്വിൻ 16 പന്തിൽ 16 റൺസെടുത്ത് പുറത്തായി.