ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ ക്യാമ്പിന് പുതിയൊരു തലവേദന. ഇത്തവണ രണ്ട് മികച്ച താരങ്ങളിൽ ആരെ കളത്തിലിറക്കുമെന്നതാണ് ചെന്നൈയുടെ ആശങ്ക. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തോടെ എം എസ് ധോണിയുടെ വിശ്വസ്തനായിരുന്നു മതീഷ പതിരാന. എന്നാൽ ഇത്തവണത്തെ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുസ്തഫിസൂർ റഹ്മാൻ പുറത്തെടുത്തത് തകർപ്പൻ പ്രകടനമാണ്.
പിൻതുടയിലെ ഞരമ്പിന് പരിക്കേറ്റതിനാൽ ആദ്യ മത്സരം പതിരാന കളിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ താരം പരിക്കിൽ നിന്നും മുക്തനായി. ഇതോടെ ഇവരിൽ ആരെ ടീമിലുൾപ്പെടുത്തുമെന്ന ആശങ്കയിലായി ചെന്നൈ ക്യാമ്പ്. ഒടുവിൽ ഇക്കാര്യത്തിൽ ചെന്നൈ ബൗളിംഗ് പരിശീലകനും മുൻ ഇന്ത്യൻ താരവുമായ ലക്ഷ്മിപതി ബാലാജി മറുപടി പറയുകയാണ്.
മുസ്തഫിസൂറിന്റെ ആദ്യ മത്സരത്തിൽ പ്രകടനം ഏറെ മികച്ചതായിരുന്നു. ഇത്ര മികച്ച ഒരു താരത്തെ ബെഞ്ചിൽ ഇരുത്താൻ കഴിയില്ല. എന്നാൽ കഴിഞ്ഞ സീസണിൽ പതിരാന നടത്തിയ പ്രകടനം മറക്കാനാവില്ല. ഡ്വെയിൻ ബ്രാവോയ്ക്ക് ശേഷം ഇത്ര മികച്ചൊരു ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റിനെ ചെന്നൈക്ക് ലഭിച്ചിട്ടില്ല. പതിരാന പരിക്കിൽ നിന്നും മോചിതനായി. എങ്കിലും ഇപ്പോൾ ന്യൂബോൾ വലിയ ഉത്തരവാദിത്തങ്ങൾ താരത്തെ ഏൽപ്പിക്കുന്നില്ല. ഒരുപക്ഷേ താരത്തിന് കുറച്ച് മത്സരങ്ങൾ പുറത്തിരിക്കേണ്ടി വന്നേക്കാമെന്ന് ബാലാജി വ്യക്തമാക്കി.