ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന് ഇന്ന് കൊടിയേറും. വർണാഭമായ ഉദ്ഘാടന ചടങ്ങുകളോടെയാണ് ഇത്തവണയും ഐപിഎല്ലിന് കൊടിയേറുക. ബോളിവുഡ് സൂപ്പർ താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, ഗായകൻ സോനു നിഗം, സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ എന്നിവർ ഉദ്ഘാടന വേദിയിൽ അണിനിരക്കും. വൈകുന്നേരം 6.30ന് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉദ്ഘാടന മത്സരത്തിന് മുമ്പായി സ്വീഡിഷ് ഡിജെ ആക്സ്വെലിന്‍റെ സംഗീതരാവും ഉണ്ടാകും. സ്റ്റാർ സ്പോർട്സ് നെറ്റ്‌വര്‍ക്കിലും സ്പോർട്സ് സ്റ്റാറിലും ഉദ്ഘാടന ചടങ്ങുകൾ ആരാധകർക്ക് ആസ്വദിക്കാം. എം എസ് ധോണിയും വിരാട് കോഹ്‌ലിയും നേർക്കുനേർ വരുന്നുവെന്നതാണ് ഐപിഎൽ ഉദ്ഘാടന മത്സരത്തിന്റെ പ്രത്യേകത.
അതിനിടെ ചെപ്പോക്കിലെ സ്റ്റേഡിയത്തിലെ മത്സരഫലങ്ങൾ റോയൽ ചലഞ്ചേഴ്സിന് ആശ്വാസകരമല്ല. 2008ലെ പ്രഥമ സീസണിലാണ് റോയൽ ചലഞ്ചേഴ്സ് അവസാനമായി ചെന്നൈയിൽ വിജയിച്ചത്. ഇത്തവണ ചരിത്രം തിരുത്തുകയാണ് ഫാഫ് ഡു പ്ലെസിസിന്റെയും സംഘത്തിന്റെയും ലക്ഷ്യം.