ബെംഗളൂരു: വനിതാ പ്രീമിയർ ലീഗിൽ ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ചാമ്പ്യന്മാരായത്. ഫൈനലിൽ നാല് വിക്കറ്റെടുത്ത ശ്രേയങ്ക പാട്ടീൽ നിർണായക പ്രകടനമാണ് പുറത്തെടുത്തത്. 3.3 ഓവറിൽ 12 റൺസ് വിട്ടുകൊടുത്ത താരം നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. പിന്നാലെ ശ്രേയങ്ക പാട്ടിലും വിരാട് കോഹ്ലിയും തമ്മിൽ കണ്ടിരുന്നു. ഇപ്പോൾ ഇന്ത്യൻ ഇതിഹാസത്തെക്കുറിച്ച് വാചാലയാകുകയാണ് ശ്രേയങ്ക പാട്ടിൽ.
താൻ ക്രിക്കറ്റ് കാണാൻ തുടങ്ങിയത് വിരാട് കോഹ്ലി കാരണമാണ്. കോഹ്ലിയെപ്പോലെയാകാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നു. തന്നെ കണ്ടപ്പോൾ ഹായ് ശ്രേയങ്ക, നിങ്ങൾ നന്നായി പന്തെറിഞ്ഞു എന്നാണ് കോഹ്ലി പറഞ്ഞത്. സത്യത്തിൽ എന്റെ പേര് കോഹ്ലിക്ക് അറിയാമെന്നത് അത്ഭുതപ്പെടുത്തിയെന്നും ശ്രേയങ്ക പാട്ടീൽ പറഞ്ഞു.
ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിൽ നിന്ന് താരം ആറ് വിക്കറ്റുകളാണ് നേടിയത്. കഴിഞ്ഞ വർഷത്തെ വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ 10 ലക്ഷം രൂപയ്ക്കാണ് ശ്രേയങ്കയെ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്.