മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ഇംപാക്ട് പ്ലെയർ നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി വസിം ജാഫർ. ഇംപാക്ട് ബൗളർ നിയമം ഓൾ റൗണ്ടേഴ്സിനെ ബൗളിംഗിൽ നിന്നും ഒഴിവാക്കാൻ കാരണമാകുന്നതായി ജാഫർ പറഞ്ഞു. ഓൾ റൗണ്ടേഴ്സിന്റെ കുറവ് ഇന്ത്യൻ ക്രിക്കറ്റിന് ഗുണം ചെയ്യില്ലെന്നും ജാഫർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
കഴിഞ്ഞ സീസണിലാണ് ഐപിഎല്ലിൽ ഇംപാക്ട് പ്ലെയർ നിയമം കൊണ്ടുവരുന്നത്. ആദ്യ ഇലവനിൽ ഇല്ലാത്ത ഒരു താരത്തിന് പിന്നീട് മത്സരത്തിന്റെ ഭാഗമാകാൻ കഴിയുമെന്നതാണ് ഇംപാക്ട് നിയമത്തിന്റെ പ്രത്യേകത. പകരമായി ടീമിൽ ഉണ്ടായിരുന്ന ഒരു താരം സബ്സ്റ്റ്യൂട്ട് ചെയ്യപ്പെടും.
മുമ്പ് ക്രിക്കറ്റിൽ സബ്സ്റ്റ്യൂഷൻ താരങ്ങളെ ഉപയോഗിച്ചിരുന്നെങ്കിലും അവയൊന്നും വിജയിച്ചിട്ടില്ല. 2005ൽ ഒരു താരത്തിന് സൂപ്പർ സബായി കളിക്കാൻ കഴിയുമെന്ന നിയമം ഉണ്ടായിരുന്നു. എന്നാൽ ഈ നിയമം പിന്നീട് ഒഴിവാക്കി. അതിന് ശേഷം ഫീൽഡിംഗിനിടെ പരിക്ക് പറ്റുന്ന താരത്തിന് പകരക്കാരനെ ഇറക്കാമെന്നായിരുന്നു നിയമം. എങ്കിലും ഇങ്ങനെ വരുന്ന താരത്തിന് ബാറ്റിംഗും ബൗളിംഗും അനുവദിക്കപ്പെട്ടിരുന്നില്ല.
2019ൽ പകരക്കാരനായി ഇറങ്ങുന്ന താരത്തിന് ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും കഴിയുമെന്നായി. ഇതിനെയാണ് കൺകഷൻ സബ്സ്റ്റ്യൂട്ട് എന്ന് പേരിട്ടത്.