ഇന്ത്യയുടെ മൊത്തവ്യാപാര പണപ്പെരുപ്പം ആഗസ്റ്റിൽ 9.92 ശതമാനമായി ഉയർന്നു: ഇന്ധന-ഭക്ഷണ വിലകളിൽ വൻ വർദ്ധനവ്

രാജ്യത്തുണ്ടായ അസ്ഥിരമായ കാലവർഷം ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലയെ തകിടം മറിച്ചതാണ് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാൻ ഇടയാക്കിയത്. പഞ്ചസാര, ധാന്യങ്ങൾ, പാൽ, ഭക്ഷ്യ എണ്ണകൾ, മുട്ട, മാംസം എന്നിവയുടെ വില വിപണിയിൽ വലിയ തോതിൽ വർദ്ധിച്ചു

ഇന്ത്യയുടെ മൊത്തവ്യാപാര പണപ്പെരുപ്പം ആഗസ്റ്റിൽ 9.92 ശതമാനമായി ഉയർന്നു: ഇന്ധന-ഭക്ഷണ വിലകളിൽ വൻ വർദ്ധനവ്
dot image

ഇന്ത്യയിലെ മൊത്തവ്യാപാര വിലസൂചിക [ഹോൾസെയിൽ പ്രൈസ് ഇൻഡക്സ്] അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2026 ആഗസ്റ്റ് മാസത്തിൽ 9.92 ശതമാനമായി ഉയർന്നു. മുൻ മാസമായ ജൂലൈയിൽ ഇത് 9.78 ശതമാനമായിരുന്നു. റോയിട്ടേഴ്സ് നടത്തിയ സാമ്പത്തിക സർവേയിൽ പ്രവചിച്ച 9.89 ശതമാനത്തേക്കാൾ നേരിയ വർദ്ധനവാണ് ആഗസ്റ്റിലെ ഔദ്യോഗിക കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തവ്യാപാര പണപ്പെരുപ്പം തുടർച്ചയായ നാലാം മാസമാണ് 10 ശതമാനത്തിനടുത്തായി തുടരുന്നത്.

ആഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പ വർദ്ധനവിന് പ്രധാന കാരണം ഇന്ധനം, വൈദ്യുതി, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിലക്കയറ്റമാണ്.

വിപണിയിലെ ഇന്ധന-വൈദ്യുതി മേഖലയിലെ പണപ്പെരുപ്പം ജൂലൈയിലെ 20.05 ശതമാനത്തിൽ നിന്നും ആഗസ്റ്റിൽ 22.93 ശതമാനമായി കുത്തനെ ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 108 ഡോളറിനോട് അടുക്കുന്നതും പാചകവാതക നിരക്കിലുണ്ടായ വർദ്ധനവുമാണ് ഇതിന് ആക്കം കൂട്ടിയത്. പെട്രോളിയം, പ്രകൃതിവാതക വിലകൾ മുൻവർഷത്തെ അപേക്ഷിച്ച് 34.41 ശതമാനമാണ് വർദ്ധിച്ചത്. ഇതേസമയം, ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ജൂലൈയിലെ 6.65 ശതമാനത്തിൽ നിന്നും 7.05 ശതമാനമായി വർദ്ധിച്ചു. എന്നാൽ പ്രാഥമിക ഉൽപന്നങ്ങളുടെ പണപ്പെരുപ്പം 8.52 ശതമാനത്തിൽ നിന്ന് 7.76 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

രാജ്യത്തുണ്ടായ അസ്ഥിരമായ കാലവർഷം ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലയെ തകിടം മറിച്ചതാണ് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാൻ ഇടയാക്കിയത്. പഞ്ചസാര, ധാന്യങ്ങൾ, പാൽ, ഭക്ഷ്യ എണ്ണകൾ, മുട്ട, മാംസം എന്നിവയുടെ വില വിപണിയിൽ വലിയ തോതിൽ വർദ്ധിച്ചു. പ്രത്യേകിച്ച്, ആഗസ്റ്റ് മാസത്തിൽ പഞ്ചസാര വില റെക്കോർഡ് നിരക്കിലാണ് എത്തിയത്. ആഭ്യന്തര വിപണിയിലെ വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ മെയ് മാസം ഏർപ്പെടുത്തിയ പഞ്ചസാര കയറ്റുമതി നിരോധനം സെപ്റ്റംബർ അവസാനം വരെ തുടരുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിർമ്മിത ഉൽപ്പന്നങ്ങളുടെ പണപ്പെരുപ്പം വലിയ മാറ്റമില്ലാതെ 8.37 ശതമാനത്തിൽ (ജൂലൈയിൽ 8.29%) സ്ഥിരത പുലർത്തി.

മൊത്തവ്യാപാര നിരക്കുകൾക്ക് പുറമെ, രാജ്യത്തെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്കും (കൺസ്യൂമർ പ്രൈസ് ഇൻഡക്സ്) വലിയ വർദ്ധനവ് രേഖപ്പെടുത്തുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്. ആഗസ്റ്റിലെ ഉപഭോക്തൃ പണപ്പെരുപ്പം 20 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്താൻ സാധ്യതയുണ്ടെന്നാണ് റോയിട്ടേഴ്സ് പോൾ സൂചിപ്പിക്കുന്നത്. ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തിനും മുകളിലാണ്. പണപ്പെരുപ്പം ആർ.ബി.ഐയുടെ ഉയർന്ന പരിധിയായ 6 ശതമാനത്തിനുള്ളിൽ ആയതിനാൽ കഴിഞ്ഞ യോഗത്തിൽ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. എങ്കിലും, വിലക്കയറ്റ ഭീഷണി തുടർന്നാൽ വരും പാദങ്ങളിൽ വില വർദ്ധിപ്പിക്കാൻ ആർ.ബി.ഐ തയ്യാറായേക്കുമെന്നാണ് ഓഗസ്റ്റിലെ യോഗത്തിന്റെ മിനിറ്റ്സ് സൂചിപ്പിക്കുന്നത്.

ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഉയർന്നുവരുന്ന ഭക്ഷ്യ-ഇന്ധന വിലകൾ വിപണിയിലെ മറ്റ് മേഖലകളെക്കൂടി ബാധിച്ചാൽ ശക്തമായ സാമ്പത്തിക നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2026-27 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മൊത്തത്തിലുള്ള ഉപഭോക്തൃ പണപ്പെരുപ്പം 5 ശതമാനമായിരിക്കുമെന്നാണ് റിസർവ് ബാങ്ക് പ്രവചിക്കുന്നത്. മൂന്നാം പാദത്തിൽ പണപ്പെരുപ്പ സമ്മർദ്ദം തുടർന്നാൽ പലിശ നിരക്കുകൾ ഉയർത്താൻ സാധ്യതയുണ്ട്. വരും വർഷങ്ങളിൽ, പ്രത്യേകിച്ച് 2027 രണ്ടാം പാദത്തോടെ റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റിന്റെ വർദ്ധനവ് വരുത്തി പോളിസി നിരക്ക് 5.75 ശതമാനത്തിൽ എത്തിച്ചേക്കാമെന്നും റോയിട്ടേഴ്സ് നടത്തിയ സർവേ വിലയിരുത്തുന്നു.

Content Highlights: India’s Wholesale Price Index (WPI) inflation rose to 9.92% in August 2026 from 9.78% in July. Fuel and power inflation increased sharply to 22.93% in August. Food inflation also climbed to 7.05% amid supply disruptions and higher commodity prices. Petroleum and natural gas prices rose 34.41% year-on-year.

dot image
To advertise here,contact us
dot image