

എണ്ണവില കൂടുമ്പോൾ സ്വാഭാവികമായും സാധനങ്ങളുടെ വിലയും കൂടുമെന്നതാണ് നമ്മുടെ പൊതുവായ ആശങ്ക. എന്നാൽ, നിലവിലെ സാഹചര്യത്തിൽ എണ്ണവില വർദ്ധനവ് പണപ്പെരുപ്പത്തെ അമിതമായി ബാധിക്കില്ലെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ വ്യക്തമാക്കിയത്.

പണപ്പെരുപ്പവും എണ്ണവിലയും തമ്മിലുള്ള ബന്ധം
സാധാരണയായി അസംസ്കൃത എണ്ണ വില കൂടുമ്പോൾ പെട്രോൾ, ഡീസൽ വിലകൾ വർധിക്കുന്നു. ഇത് ചരക്ക് നീക്കത്തിനുള്ള ചെലവ് വർധിപ്പിക്കുകയും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വില കൂടാൻ കാരണമാവുകയും ചെയ്യും. ഇതിനെയാണ് നമ്മൾ പണപ്പെരുപ്പം എന്ന് വിളിക്കുന്നത്.എന്നാൽ ഇപ്പോൾ നിലവിൽ ഇന്ത്യയിൽ അത്തരമൊരു സാഹചര്യം വരില്ല എന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്.
ഇന്ത്യ സുരക്ഷിത മേഖലയിൽ
നിലവിൽ ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് നിയന്ത്രണ വിധേയമാണ് (താഴ്ന്ന പരിധിയിൽ). അതിനാൽ ചെറിയ വിലക്കയറ്റങ്ങൾ സമ്പദ്‌വ്യവസ്ഥയെ പെട്ടെന്ന് തളർത്തില്ല. സാമ്പത്തിക ശാസ്ത്രത്തിൽ 100 ബേസിസ് പോയിന്റ് എന്നാൽ 1 ശതമാനമാണ്. മന്ത്രി ഉദ്ധരിച്ച കണക്ക് പ്രകാരം, എണ്ണവിലയിൽ 10% വർധനവ് ഉണ്ടായാൽ പോലും അത് രാജ്യത്തെ ആകെ പണപ്പെരുപ്പത്തിൽ കേവലം 0.30% (30 ബേസിസ് പോയിന്റ്) വർധനവ് മാത്രമേ ഉണ്ടാക്കൂ. ഈ ചെറിയ വർധനവ് ജനജീവിതത്തെ വലിയ രീതിയിൽ ബാധിക്കില്ലെന്നും രാജ്യം ഈ പ്രതിസന്ധിയെ നേരിടാൻ സജ്ജമാണെന്നുമാണ് മന്ത്രി സൂചിപ്പിച്ചത്.

റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയ സമയം മുതൽ തന്നെ അസംസ്കൃത വില കൂടി വലിയ പണപ്പെരുപ്പം ഉണ്ടാകും എന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും, റഷ്യയിൽ നിന്നും വിലക്കുറവിൽ അസംസ്കൃത എണ്ണ ലഭിച്ചിരുന്നതിനാൽ, ഇന്ത്യക്ക് പണപ്പെരുപ്പം അധികം വർധിക്കാതെ നിയന്ത്രിക്കാനായി. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അസംസ്കൃത എണ്ണ വില കൂടിയാലും ഇന്ത്യക്ക് അത് മെരുക്കാനാകും എന്ന ആത്മ വിശ്വാസമുണ്ട്. ചുരുക്കത്തിൽ എണ്ണവില കൂടിയാൽ വിലക്കയറ്റം ഉണ്ടാകില്ല എന്നല്ല, മറിച്ച് നിലവിലെ സാഹചര്യത്തിൽ ആ വർധനവ് വളരെ ചെറുതായിരിക്കുമെന്നും അത് നേരിടാൻ നമുക്ക് കഴിയുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
Content Highlights: Global crude price rise not to have substantial impact on inflation,Sitharaman