
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ പേസ് ബൗളർ ആകാശ് ദീപ്. ഇംഗ്ലണ്ടിൽ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തിയ ഇന്ത്യൻ പേസറെന്ന റെക്കോർഡാണ് ആകാശ് ദീപ് സ്വന്തമാക്കിയത്. 1986ൽ ചേതൻ ശർമ കുറിച്ച ചരിത്രമാണ് 39 വർഷത്തിന് ശേഷം ആകാശ് ദീപ് തിരുത്തിയെഴുതിയത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലുമായി 187 റൺസ് വിട്ടുകൊടുത്ത ആകാശ് ദീപ് 10 വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് നേടിയ ആകാശ് രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റുകളാണ് നേടിയത്. 1986ൽ ബിർമിങ്ഹാമിൽ നടന്ന മത്സരത്തിൽ ചേതൻ ശർമ രണ്ട് ഇന്നിങ്സിലുമായി 188 റൺസ് വിട്ടുകൊടുത്താണ് 10 വിക്കറ്റുകൾ വീഴ്ത്തിയത്.
Akashdeep dedicated his performance to his sister who's battling with cancer.
— Mufaddal Vohra (@mufaddal_vohra) July 6, 2025
- The emotions from Akash. 🥹❤️pic.twitter.com/wu5FPIrgMk
ബുംമ്രയുടെ അസാന്നിധ്യത്തിൽ നേട്ടം കൊയ്ത ആകാശ് ആ നേട്ടം സമർപ്പിച്ചത് കാൻസർ ബാധിതയായ ജ്യോതി സിങിനായിരുന്നു. ഇപ്പോഴിതാ ജ്യോതി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇത് ഇന്ത്യക്ക് അഭിമാനകരമാണ്. അവൻ 10 വിക്കറ്റ് വീഴ്ത്തിയിരിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ഞങ്ങൾ വിമാനതാവളത്തിൽ പോയി അവനെ കണ്ടു. എനിക്ക് ഒരു കുഴപ്പവുമില്ലെന്നും എന്നെക്കുറിച്ച് വിഷമിക്കേണ്ടെന്നും ഞാൻ അവനോട് പറഞ്ഞു. രാജ്യത്തിന് വേണ്ടി നന്നായി കളിക്കാനും പറഞ്ഞു. ഞാൻ കാൻസറിന്റെ മൂന്നാം ഘട്ടത്തിലാണ്. ഡോക്ടർ പറഞ്ഞിരിക്കുന്നത് ചികിത്സ ആറ് മാസത്തോളം തുടരണമെന്നാണ്.- ആകാശ് ദീപിന്റെ സഹോദരി ഇന്ത്യ ടുഡെയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ആകാശ് വിക്കറ്റ് നേടുമ്പോൾ എനിക്ക് വലിയ സന്തോഷം തോന്നും. അവന് വിക്കറ്റ് കിട്ടുമ്പോൾ ഞങ്ങളെല്ലാവരും വലിയ ശബ്ദത്തിൽ കൈയ്യടിക്കാനും ആർപ്പുവിളിക്കാനും തുടങ്ങും. കാൻസർ കാലത്ത് എന്റെ ഏറ്റവും വലിയ പ്രചോദനവും അവനായിരുന്നു, ജ്യോതി കൂട്ടിച്ചേർത്തു.
Content Highlights: Akash Deep's Sister response about Cancer Revelation , and dedication