
പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. നമുക്ക് വളരെ പരിചയമാണ് ഈ വാര്‍ത്ത. പക്ഷെ വായിക്കുമ്പോഴെല്ലാം പലരുടെയും മനസ്സിലുയരുന്ന ഒരു ചോദ്യമുണ്ട്. ഇത്രയും വലിയ വിമാനത്തെ ഒരു പക്ഷി ഇടിച്ചാല്‍ എന്താണ് സംഭവിക്കുക. അതേ, പറന്നുയരുന്ന വിമാനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് പക്ഷികളാണ്.
2024 ഡിസംബറില്‍ 181 യാത്രക്കാരില്‍ 179 പേരുടെ മരണത്തിന് കാരണമായ ജെജു എയര്‍ അപകടമുള്‍പ്പെടെ നിരവധി വിമാന അപകടങ്ങള്‍ പക്ഷികള്‍ മൂലം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തിന് പിന്നിലുള്ള കാരണങ്ങളില്‍ ഒന്ന് പക്ഷി ഇടിയാകാം എന്ന് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ ചര്‍ച്ച മറ്റ് ഘടകങ്ങള്‍ക്കൊപ്പം, പക്ഷികളുമായി ബന്ധപ്പെട്ട വ്യോമയാന അപകടസാധ്യതകളിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കുകയാണ്.
എല്ലാ പക്ഷി ഇടികളും ഒരുപോലല്ല
പക്ഷി ഇടി(Bird Hit )എന്നത് വിമാനത്തിന്റെ പുറംഭാഗത്ത് ഒരു പക്ഷി ഇടിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. അത് വിമാനത്തിന്റെ മൂക്ക്, വിന്‍ഡ്ഷീല്‍ഡ്, ചിറകുകള്‍ തുടങ്ങിയവയില്‍ ആകാം. പക്ഷി ഇടികള്‍ സാധാരണയായി പറന്നുയരുമ്പോഴോ ലാന്‍ഡിംഗ് നടത്തുമ്പോഴോ (3,000 അടിക്ക് താഴെ) ആണ് സംഭവിക്കാറ്. 92% പക്ഷി ഇടികളും കാര്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമാകില്ലെന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു. ചിലപ്പോള്‍, ഈ സംഭവങ്ങള്‍ അടിയന്തര ലാന്‍ഡിംഗുകള്‍ക്ക് കാരണമാകുന്നു, പ്രത്യേകിച്ച് പക്ഷി ഇടിയുടെ ഫലമായി സെന്‍സിറ്റീവ് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ ഒരു വിന്‍ഡ്ഷീല്‍ഡ് പൊട്ടുകയോ ചെയ്താല്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങുകള്‍ നടത്താറുണ്ട്.
എന്നാല്‍ Bird ingestion പൈലറ്റുമാരുടെ പേടിസ്വപ്നങ്ങളില്‍ ഒന്നാണ്. ഇവിടെ പക്ഷി ഇടിക്കുന്നത് വിമാനത്തിന്റെ ബോഡിയിൽ ആയിരിക്കില്ല. വിമാനത്തിന്റെ അടുത്ത് വരുന്ന പക്ഷിയെ അല്ലെങ്കിൽ പക്ഷികളെ വിമാനത്തിന്റെ എൻജിൻ അതിശക്തമായി വലിച്ചെടുത്തു ഉള്ളിൽ കയറ്റുന്നു. എന്‍ജിനുള്ളിലേക്ക് പോകുന്ന ഈ പക്ഷി തീപിടിത്തം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടാക്കും. പറന്നുനീങ്ങുന്ന ഒരു കൂട്ടം പക്ഷികളുമായാണ് ഈ കൂട്ടിയിടി സംഭവിക്കുന്നതെങ്കില്‍ വിമാനത്തിന്‍റെ എന്‍ജിനുകളെയെല്ലാം ഇത് താറുമാറിലാക്കും. പറന്നുയരുമ്പോഴും പറന്നിറങ്ങുമ്പോഴും വിമാനത്തിന് എന്‍ജിന്‍റെ മുഴുവന്‍ കരുത്തും ഉപയോഗിക്കേണ്ടി വരാറുണ്ട്. അതിനാല്‍ എന്‍ജിന്‍ തകരാര്‍ സംഭവിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് ഊഹിക്കാവുന്നതാണല്ലോ. ചെറിയ ingestion കൈകാര്യം ചെയ്യുന്നതിനാണ് ആധുനിക ജെറ്റ് എഞ്ചിനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ വലിയ പക്ഷികളുടെ കൂട്ടത്തെ ഈ സാങ്കേതികത താങ്ങില്ല.
വിമാനത്താവളങ്ങള്‍ക്ക് ചുറ്റും പക്ഷികള്‍ക്ക് നിരോധനമുണ്ടോ
ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങള്‍ പക്ഷികളെ കുറയ്ക്കാന്‍ സജീവമായി ശ്രമിക്കുന്നുണ്ടെങ്കിലും അത് എളുപ്പമല്ല. 2004 ല്‍, ഇന്ത്യന്‍ വിമാനത്താവളങ്ങളിലുടനീളം പക്ഷിയിടികളുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന്, അത്തരം സംഭവങ്ങള്‍ കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
മാര്‍ഗ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നവ
വിമാനത്താവളങ്ങള്‍ക്ക് സമീപം പക്ഷികളുടെയും മൃഗങ്ങളുടെയും എണ്ണം കുറയ്ക്കുന്നതിന് ആവാസ വ്യവസ്ഥ മാനേജ്‌മെന്റ് പരിപാടികള്‍ നടപ്പിലാക്കുക.
വന്യജീവി അപകടസാധ്യതാ വിലയിരുത്തലുകള്‍ നടത്തുകയും പക്ഷികളുടെ പ്രവര്‍ത്തനങ്ങള്‍ പതിവായി രേഖപ്പെടുത്തുകയും ചെയ്യുക.
റണ്‍വേകളില്‍ പട്രോളിംഗ് വര്‍ദ്ധിപ്പിക്കുകയും പക്ഷികളെയോ മൃഗങ്ങളെയോ സജീവമായി കാണുന്നതിനെക്കുറിച്ച് പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക.
Content Highlights: Bird Hit vs Bird Ingestion: Why And How Are Birds Dangerous For Flights